ഗുവാഹത്തി: വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നടപടിയുമായി അസം സർക്കാർ. ഈ മാസം 21 മുതൽ 30 വരെ പ്രതിദിനം മൂന്ന് ലക്ഷം പേർക്ക് വീതം കോവിഡ് വാക്‌സിൻ നൽകാനാണ് അസം ലക്ഷ്യമിടുന്നത്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും സെക്രട്ടറിമാരും അതാത് ജില്ലകൾ സന്ദർശിച്ച് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ആവശ്യപ്പെട്ടു. തോട്ടം മേഖലയുൾപ്പെടെയുള്ള ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു.
ഗുവാഹത്തിയിൽ സംസ്‌ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുമായി വെള്ളിയാഴ്‌ച മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്‌ഥാനത്തൊട്ടാകെ ഈ മാസം 21 മുതൽ ആരംഭിക്കുന്ന വാക്‌സിനേഷൻ ഡ്രൈവിന്റെ തയ്യാറെടുപ്പുകൾ യോഗത്തിൽ അവലോകനം ചെയ്‌തു. വാക്‌സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാനാണ് 21 മുതൽ 30 വരെ ദിവസേന മൂന്ന് ലക്ഷം പേർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചതെന്ന് അവലോകന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
അടുത്ത ഒരാഴ്‌ച മറ്റ് പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ലെന്നും മുഴുവൻ സർക്കാർ സംവിധാനവും വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമായി വിനിയോഗിക്കുമെന്നും ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ജൂലായ് ഒന്ന് മുതൽ സർക്കാർ ഓഫിസുകൾ വീണ്ടും തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ മാസത്തിനുള്ളിൽ തന്നെ കുത്തിവെപ്പ് എടുക്കാൻ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്‌തു.
ഓൺലൈൻ രജിസ്ട്രേഷനോടൊപ്പം വാക്‌സിൻ സെന്ററുകളിലെ തൽസമയ രജിസ്ട്രേഷൻ സൗകര്യങ്ങളെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുന്നതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഊന്നിപ്പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തനം നടത്തി മെഗാ വാക്‌സിനേഷനിൽ അസം ഒരു പുതിയ മാതൃക തീർക്കണമെന്നും ശർമ ആവശ്യപ്പെട്ടു.
Read Also: കോവിഡ് കേസുകൾ കുറയുന്നു; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് തെലങ്കാന