ഗുവാഹത്തി: വാക്‌സിൻ ദൗർലഭ്യം കാരണം ‘കോവാക്‌സിൻ’ ആദ്യഡോസ് വിതരണം അസം സർക്കാർ താൽകാലികമായി നിർത്തിവെച്ചു. സംസ്‌ഥാനത്ത് നിലവിൽ 3.2 ലക്ഷം കോവിഷീൽഡും 20,000 കോവാക്‌സിൻ ഡോസുകളും സ്‌റ്റോക്കുണ്ട്. ഒരാഴ്‌ചയ്‌ക്കുള്ളിൽ 50,000 ഡോസ് കോവാക്‌സിൻ ലഭ്യമാകും. രണ്ടാം ഘട്ടത്തിലേക്ക് 1.50 ലക്ഷം കോവാക്‌സിൻ ഡോസുകൾ കൂടി ആവശ്യമാണെന്ന് അസം ആരോഗ്യമന്ത്രി കേശാബ് മഹന്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വാക്‌സിൻ വാങ്ങുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ന്യൂഡെൽഹിയിലേക്ക് പോയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആറ് ജില്ലകളിൽ കൂടുതൽ കാര്യക്ഷമതയോടെ വാക്‌സിൻ വിതരണം നടത്തുമെന്നും മഹന്ത പറഞ്ഞു. തലസ്‌ഥാന നഗരമായ ദിസ്‌പൂർ, ഗുവാഹത്തി എന്നിവ സ്‌ഥിതി ചെയ്യുന്ന കമ്രൂപ് മെട്രോ, നാഗോൺ, സോണിത്‌പൂർ, ദിബ്രുഗഡ്, ടിൻസുകിയ, കാച്ചാർ തുടങ്ങിയവയാണ് ഈ ജില്ലകൾ.
പ്രതിദിനം 50,000 ഡോസ് വാക്‌സിനാണ് സംസ്‌ഥാനത്ത് നിലവിൽ വിതരണം ചെയ്യുന്നത്. ഇത് 70,000ത്തിലേക്ക് ഉയർത്താനാണ് ശ്രമം. എങ്കിലും വാക്‌സിൻ ക്ഷാമം മൂലം പല കേന്ദ്രങ്ങളിലും വിതരണം നിർത്തിവെച്ചത് പ്രതിസന്ധി സൃഷ്‌ടിച്ചേക്കും. ഇത് പരിഹരിച്ച് വാക്‌സിനേഷൻ വീണ്ടും പുനരാരംഭിച്ചെങ്കിൽ മാത്രമേ സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധം ഫലപ്രദമാകൂ എന്നും കേശാബ് മഹന്ത വ്യക്‌തമാക്കി.
Also Read: കോവിഡ് മരുന്ന് പൂഴ്‍ത്തൽ; നിയമ നടപടി നേരിടാൻ തയ്യാറെന്ന് ഗംഭീർ