ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി. സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. നിയമപരമായ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ല. തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സിബിഐക്ക് കൂടുതല്‍ സ്വതന്ത്രമായ അന്വേഷണത്തിലേക്ക് നീങ്ങാമെന്നും വ്യക്‌തമാക്കിയ സുപ്രീം കോടതി സിബിഐ അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചു.
നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിലെ അന്വേഷണം ജസ്‌റ്റിസ് ഡികെ ജയിൻ സമിതി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മാത്രമാകരുത്. ഗൂഢാലോചനക്ക് പിന്നിലെ വസ്‌തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണം. ജസ്‌റ്റിസ് ജയിൻ സമിതിയെ നിയോഗിച്ചത് കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ വേണ്ടി മാത്രമാണ്. ഡികെ ജയിന്‍ സമിതി ഇനിയും തുടരേണ്ട സാഹചര്യമില്ലെന്നും ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നോ എന്ന് പരിശോധിച്ച റിട്ട. ജസ്‌റ്റിസ് ഡികെ ജയിൻ സമിതി റിപ്പോര്‍ട്ടിൻമേലാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അന്വേഷണം സുപ്രീം കോടതി സിബിഐക്ക് വിട്ടത്. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ അപേക്ഷിയിലാണ് ജസ്‌റ്റിസ് ജയിൻ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.
മൂന്ന് മാസത്തിന് ശേഷം സിബിഐ നൽകിയ അന്വേഷണ പുരോഗതി വിവരങ്ങൾ സുപ്രീം കോടതി പരിശോധിച്ചു. അതിന് ശേഷമാണ് സിബിഐയുടെ അന്വേഷണം ജസ്‌റ്റിസ് ജയിൻ സമിതി റിപ്പോര്‍ട്ടിൽ മാത്രം ഒതുങ്ങരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
ഇതിനിടെ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാംപ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, 11ആം പ്രതി ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇവരെ അറസ്‌റ്റ് ചെയ്‌താൽ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ടാഴ്‌ചത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതികളോട് കേസന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഗൂഢാലോചനക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്‌ഥർ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരെ അറസ്‌റ്റ് ചെയ്യില്ലെന്ന് ഉറപ്പു പറയാനാകില്ലെന്ന് നേരത്തെ വാദത്തിനിടെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് പ്രതികള്‍ക്ക് ആശ്വാസമായി ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത്.
Most Read: യെദിയൂരപ്പയുടെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദം; കെസി വേണുഗോപാൽ