തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ മണ്ണുത്തി-പാലക്കാട് ബസ് സ്‌റ്റോപ്പ് പരിസരത്ത് ഇനി മുതല്‍ ഉച്ചക്ക് വിശന്ന വയറുമായി ആര്‍ക്കും കഴിയേണ്ടി വരില്ല. നിര്‍ധനരായ ആളുകള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ലഞ്ച് ബോക്‌സ് പദ്ധതി ഇനി മുതല്‍ തൃശൂരിലും. എല്ലാ ദിവസവും വിശക്കുന്നവര്‍ക്കായി ഭക്ഷണപ്പൊതികള്‍ ലഞ്ച് ബോക്‌സിനുള്ളില്‍ ഉണ്ടാകും.
എറണാകുളം ജില്ലയിലാണ് ഇത് പരീക്ഷണാടിസ്‌ഥാനത്തില്‍ ആദ്യം ചെയ്‌തത്. ഇത് വിജയമായതോടെ സംസ്‌ഥാനത്ത് ഒട്ടാകെ 1000 ലഞ്ച് ബോക്‌സുകള്‍ സ്‌ഥാപിക്കാനുള്ള തീരുമാനത്തില്‍ ‘ടുഗദര്‍ വി ക്യാന്‍’ എന്ന അസോസിയേഷന്റെ ഭാഗമായാണ് ഇപ്പോള്‍ തൃശൂരിലും ലഞ്ച് ബോക്‌സ് സ്‌ഥാപിച്ചത്. സ്‌ത്രീകള്‍ നയിക്കുന്ന ടുഗദര്‍ വീ ക്യാന്‍ ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്ന് സ്‌ഥാപിക്കുന്ന ലഞ്ച് ബോക്‌സില്‍ എല്ലാ ദിവസവും ഉച്ചക്ക് 30 ഭക്ഷണപ്പൊതികള്‍ ഉണ്ടായിരിക്കും. വിശന്നിരിക്കുന്ന നിരവധി നിര്‍ധനരായ ആളുകള്‍ക്ക് വിശപ്പകറ്റാന്‍ ഇതിലൂടെ സാധിക്കും.
സ്‌റ്റെയിന്‍ലെസ് സ്‌റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ലഞ്ച് ബോക്‌സിന്റെ മുന്‍വശം ഗ്‌ളാസ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിലൂടെ ബോക്‌സിനുള്ളിൽ ഭക്ഷണപ്പൊതികള്‍ ഉണ്ടോയെന്നറിയാന്‍ സാധിക്കും. കൂടാതെ നിലവില്‍ സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ് സാഹചര്യത്തില്‍ ലഞ്ച് ബോക്‌സ് തുറക്കാനായി നേരിട്ടുള്ള സ്‌പർശനം ഒഴിവാക്കാന്‍ ബോക്‌സിന് താഴെയായി പെഡല്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ചവിട്ടിയാല്‍ നേരിട്ടുള്ള സ്‌പർശനം ഒഴിവാക്കി തന്നെ ബോക്‌സ് തുറന്ന് ഭക്ഷണപ്പൊതികള്‍ എടുക്കാം.
Read also : ബ്രഹ്മോസ്; നാവിക പതിപ്പിന്റെ പരീക്ഷണവും വിജയം