ബോമാകോ: സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ പുതിയ ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ മാലി ജനത മറ്റൊരു വഴിത്തിരിവിന്റെ വക്കില്‍. നിരവധി രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കും നാല് വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് ഭരണമാറ്റം എന്ന അനിവാര്യതയിലേക്ക് രാജ്യമെത്തിയത്. സൈനിക അട്ടിമറിയിലൂടെയാണ് പ്രസിഡണ്ട് ഇബ്രാഹിം ബൂബാകര്‍ കൈറ്റയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കി പുതിയ ഭരണകൂടം അധികാരം സ്ഥാപിച്ചത്. മുന്‍ പ്രതിരോധ മന്ത്രിയായ ബഹ് എന്‍ഡൗവാണ് പുതിയ പ്രസിഡണ്ട്.
2022-ല്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന നിര്‍ണായക പ്രഖ്യാപനവും ഈ സര്‍ക്കാര്‍ നടത്തി കഴിഞ്ഞു. രാജ്യത്തിന്റെ ഔദ്യോഗിക ചാനലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പട്ടാള അട്ടിമറിയെ ലോകരാജ്യങ്ങള്‍ അപലപിക്കുകയും സമ്മര്‍ദം ശക്തമാകുകയും ചെയ്‌തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
നിരവധി പോരാട്ടങ്ങളുടെ ചരിത്രം പറയാനുള്ള രാജ്യമാണ് മാലി. കൊടിയ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും നിലനിന്നിരുന്ന ഇവിടം 1960 വരെ ഫ്രഞ്ച് കോളനിയായിരുന്നു. 1960 സെപ്റ്റംബര്‍ 22-നാണ് രാജ്യം പൂര്‍ണമായും സ്വതന്ത്രമായത്. അതിന് ശേഷവും ഫ്രാന്‍സുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ച മാലി പിന്നീട് നിരവധി വിപ്ലവങ്ങള്‍ക്കും, പ്രകൃതി ദുരന്തങ്ങള്‍ക്കും, രാഷ്‌ട്രീയ സംഭവങ്ങൾക്കും സാക്ഷിയായി.
ആദ്യ പ്രസിഡന്റ് മോഡിബോ കൈറ്റയെ 1968ല്‍ മൗസ ട്രോര്‍ എന്ന യുവസൈനിക ലഫ്റ്റനന്റ് അട്ടിമറിച്ചു. കാല്‍നൂറ്റാണ്ട് കഴിഞ്ഞപ്പോൾ മൗസയെ കാത്തിരുന്നതും അതേ വിധിയായിരുന്നു. 1991-ല്‍ ലെഫ്റ്റനന്റ് കേണല്‍ അമാഡൗ ടോമാനി ടൂര്‍ മൗസയെ ആട്ടിമറിച്ചു പുതിയ പ്രസിഡണ്ടായി. 2012-ല്‍ ടൂര്‍ സ്വയം സ്ഥാനമൊഴിയുകയും ചെയ്‌തു. അപ്പോഴേക്കും രാജ്യത്ത് വിമത പ്രതിഷേധങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു.
തുടര്‍ന്ന് 2016-ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്യുന്നത് തുടര്‍ക്കഥയായി. ഇത് രാജ്യത്തുടനീളം ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചു. മാലിയിലെ ഫ്രാന്‍സിന്റെ സൈനിക സാന്നിധ്യമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ആഭ്യന്തര പ്രശ്‌നമായി ഇതിനെ വിശേഷിപ്പിച്ച ഫ്രാന്‍സ്, പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ അള്‍ജീരിയയുമായുള്ള മാലിയുടെ അതിര്‍ത്തിക്കടുത്തുള്ള സഹാറ ഔട്ട്പോസ്‌റ്റായ കിഡാലില്‍ തങ്ങളുടെ നിയന്ത്രണം തുടര്‍ന്നു.
More World News: ജനപ്രീതി നേടിയ പ്രധാനമന്ത്രി; ന്യൂസിലൻഡിൽ ജസീന്ത വീണ്ടും അധികാരത്തിലേറുമെന്ന് റിപ്പോർട്ട്
ഒടുവില്‍ ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഭരണ മാറ്റത്തിലേക്കും സൈനിക ആട്ടിമറിയിലേക്കും നയിക്കുകയായിരുന്നു. എന്നാല്‍ മാലിയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് ഫ്രാന്‍സിന്റെ തീരുമാനം. ഐക്യരാഷ്‌ട്ര സഭയുടെ അനുവാദവും വിഷയത്തില്‍ ഫ്രാന്‍സിന് അനുകൂല ഘടകമാണ്.
സൈനിക അട്ടിമറിയിലൂടെ അധികാര കൈമാറ്റം നടന്ന ലോക രാജ്യങ്ങള്‍ക്ക് മുഴുവനും പറയാനുള്ള കഥകള്‍ തകര്‍ച്ചയുടേതാണ്. ജനാധിപത്യ രീതിയിലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത, ഒട്ടും തന്നെ ശരിയല്ലാത്ത നിലപാടാണ് ഇത്. എന്നാല്‍ മാലി പോലെയൊരു ദരിദ്ര രാജ്യത്തിന് ഇതുമൊരു പ്രതീക്ഷയാണ്. മാറ്റത്തിന്റെ പുതിയൊരു പാതയാണ് അവര്‍ക്ക് മുന്നില്‍ തുറന്നു കിടക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു.
Read Also: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്