വെല്ലിങ്ടൺ: ന്യൂസിലൻഡിൽ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആർഡൻ അധികാരത്തിലേറുമെന്ന് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ മികച്ച പ്രതിരോധ നടപടികളിലൂടെ രാജ്യത്തെ നയിച്ചതിൽ ജസീന്തയുടെ ജനപ്രീതി വർധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
Also Read: കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായ് ന്യൂസിലന്‍ഡ്
വൺ ന്യൂസ് കൊൾമാൻ ബ്രണ്ടൻ അഭിപ്രായ വോട്ടെടുപ്പിൽ ജസീന്തയുടെ ലേബർ പാർട്ടിക്ക് 48 ശതമാനം പിന്തുണയാണ് ലഭിച്ചത്. അതേസമയം, പ്രതിപക്ഷ നേതാവായ ജൂഡിത് കോളിൻസിന്റെ നാഷണൽ പാർട്ടിക്ക് 31 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. അതുപോലെ തന്നെ പ്രധാനമന്ത്രി പദവിയിലേക്ക് മത്സരിച്ചപ്പോൾ ജസീന്തക്ക് 54 ശതമാനം പിന്തുണയും കോളിൻസിന് 18 ശതമാനം പിന്തുണയുമാണ് ലഭിച്ചത്.
കോവിഡിനെതിരെ നടത്തിയ ഫലപ്രദമായ പോരാട്ടത്തിനുള്ള അംഗീകാരമാണ് ജസീന്തക്ക് ലഭിക്കുന്ന പിന്തുണയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും ഇപ്പോൾ ഗൗരവമായി എടുക്കുന്നില്ലെന്നാണ് ജസീന്തയുടെ പ്രതികരണം.