വെല്ലിങ്ടൺ: ക്രിസ് ഹിപ്‌കിൻസ് ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ജസീന്ത ആർഡന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്‌കിൻസിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. നാളെ പാർലമെന്റ് ചേർന്ന് ക്രിസ് ഹിപ്‌കിൻസിനെ രാജ്യത്തിന്റെ 41ആം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും. 44-കാരനായ ക്രിസ് ഹിപ്‌കിൻസ് ജസീന്ത മന്ത്രിസഭയിലെ പോലീസ്, വിദ്യാഭ്യാസ, പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ആയിരുന്നു.
2008ൽ ആണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിൽ എത്തുന്നത്. 2020 നവംബറിൽ കോവിഡ് കൈകാര്യം ചെയ്യാൻ നിയോഗിച്ചത് ക്രിസ് ഹിപ്‌കിൻസിനെ ആയിരുന്നു. പകർച്ച വ്യാധിയോടുള്ള സർക്കാരിന്റെ പ്രതിരോധനത്തിന് നേതൃത്വം നൽകിയതോടെ ക്രിസ് ജനപ്രിയനായി ഉയർന്നു. അതേസമയം, ക്രിസിന്റെ പേര് സ്‌ഥിരീകരിക്കുന്നതൊന്നും നാമനിർദ്ദേശം അംഗീകരിക്കുന്നതിനുമായി നാളെ ഉച്ചയോടെ യോഗം ചേരുമെന്ന് ലേബർ പാർട്ടി വിപ് ഡങ്കൻ വെബ് അറിയിച്ചു.
രാജി പ്രഖ്യാപിച്ച ജസീന്ത ആർഡൻ ഔദ്യോഗികമായി സ്‌ഥാനം ഒഴിയുന്നതോടെ ക്രിസ് ഹിപ്‌കിൻസ് ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. വ്യാഴാഴ്‌ചയാണ് ജസീന്തയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ഉണ്ടായത്. ”അടുത്ത മാസം ഏഴിന് രാജിവെയ്‌ക്കും. ഒരു തിരഞ്ഞെടുപ്പ് കൂടി മൽസരിക്കാനുള്ള ഊർജം ഇല്ലെന്ന്” ജസീന്ത വ്യക്‌തമാക്കി. ന്യൂസിലൻഡിൽ ഒക്‌ടോബർ 14ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസീന്തയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.
പിന്നാലെ പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് ലേബർ പാർട്ടി അംഗം മൈക്കൽ വുഡ് ഉൾപ്പടെയുള്ളവരുടെ പേരുകൾ നിർദ്ദേശിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും, നേതൃത്വത്തിലേക്കുള്ള ഏക നാമനിർദ്ദേശം ക്രിസ് ഹിപ്‌കിൻസിന് മാത്രമായിരുന്നു. ”ഐക്യത്തോടെയാണ് കടന്നുപോയത്. ഞങ്ങൾ അത് തുടരും. ന്യൂസിലൻഡിലെ ജനങ്ങളുടെ സേവനത്തിനായി പ്രതിബന്ധതയുള്ള ആളുകളുമായി പ്രവർത്തിക്കാൻ എനിക്ക് ഭാഗമുണ്ടായെന്ന്”- ക്രിസ് ഹിപ്‌കിൻസ് പ്രതികരിച്ചു.
Most Read: പോപുലര്‍ ഫ്രണ്ട് ഹർത്താൽ; നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടി തുടങ്ങി