തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടി തുടങ്ങി. പോപ്പുലർ ഫ്രണ്ട് മുൻ സംസ്‌ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫിന്റെ സ്‌ഥലം ജപ്‌തി ചെയ്‌തു. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്‌ഥലമാണ് ജപ്‌തി ചെയ്‌തത്.
ഇടുക്കിയിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി. തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലായി ആറ് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കാസർഗോഡ് പിഎഫ്ഐ നേതാക്കളായ നങ്ങാറത്ത് സിറാജുദീൻ, മുൻ ജില്ലാ പ്രസിഡണ്ട് ആയിരുന്ന സിടി സുലൈമാൻ, ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്‌റ്റ് ഭാരവാഹി അബ്‌ദുൽ സലാം, ആലമ്പാടി സ്വദേശി ഉമ്മർ ഫാറൂഖ് എന്നിവരുടെയും സ്വത്തുവകകൾ കണ്ടുകെട്ടി.
കോഴിക്കോട് ജില്ലയിലും ജപ്‌തി നടപടികൾ തുടങ്ങിയിട്ടുണ്ട്. 16 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 23 വ്യക്‌തികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടാനുള്ളത്. വിവിധ ജില്ലകളിൽ ജപ്‌തി നടപടികൾ തുടരുകയാണ്. പിഎഫ്ഐ ജനറൽ സെക്രട്ടറി ആയിരുന്ന അബ്‌ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്‌തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്‌ഥലവും ജപ്‌തി ചെയ്‌തു. സംസ്‌ഥാന നേതാക്കളായ യഹിയ കോയ തങ്ങൾ, പികെ ഉസ്‌മാൻ എന്നിവർ അടക്കമുള്ളവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. ഇതിൽ വീടും സ്‌ഥലവും ഉൾപ്പെടും. വയനാട് ജില്ലയിൽ 14 ഇടങ്ങളിലായി നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളും ആരംഭിച്ചു.
പത്തനംതിട്ട ആനപ്പാറ സ്വദേശി സാദിഖ്, നിസാർ എന്നിവരുടെയും, കോന്നി കുമ്മണ്ണൂർ സ്വദേശി സബീറിന്റെയും സ്വത്തുക്കൾ ജപ്‌തി ചെയ്‌തിട്ടുണ്ട്. എറണാകുളത്ത് മുഹമ്മദ് കാസിം, അബ്‌ദുൽ ലത്തീഫ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പിഎഫ്ഐ ആസ്‌ഥാനമായിരുന്നു ആലുവയിലെ പെരിയാർ വാലിയിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
ജപ്‌തി നടപടികൾ നാളെയും തുടരും. ആഭ്യന്തരവകുപ്പ് നൽകിയ പട്ടിക അനുസരിച്ചാണ് ജപ്‌തി നടപടികൾ തുടരുന്നത്. നാളെ വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ജപ്‌തി നടപടികൾ പൂർത്തീകരിച്ച് റിപ്പോർട് സമർപ്പിക്കാനാണ് ലാൻഡ് റവന്യൂ കമ്മീഷണർ ടിവി അനുപമയുടെ നിർദ്ദേശം. മറ്റ് ജില്ലകളിലും ജപ്‌തി നടപടികൾ പുരോഗമിക്കുകയാണ്.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്‌ഡ് നടത്തി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന്, 2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിന്റെ മറവിൽ സംസ്‌ഥാന വ്യാപകമായി വലിയ സംഘർഷമാണ് അഴിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് ഉണ്ടായ നഷ്‌ടപരിഹാര തുകയായ 5.2 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനാണ് ജപ്‌തി നടപടികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയത്.
Most Read: ഭക്ഷ്യസുരക്ഷാ പരിശോധന; സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി ആരോഗ്യമന്ത്രി