വെല്ലിങ്ടൺ: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. അടുത്ത മാസം ഏഴിന് രാജിവെയ്‌ക്കും. ഒരു തിരഞ്ഞെടുപ്പ് കൂടി മൽസരിക്കാനുള്ള ഊർജം ഇല്ലെന്ന് ജസീന്ത വ്യക്‌തമാക്കി. ന്യൂസിലൻഡിൽ ഒക്‌ടോബർ 14ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസീന്തയുടെ അപ്രതീക്ഷിത പ്രഖ്യാപനം. കാലാവധി തീരാൻ പത്ത് മാസം ശേഷിക്കെയാണ് ജസീന്തയുടെ പടിയിറക്കം.
അതേസമയം, ലേബർ പാർട്ടിയുടെ നേതൃപദവി സ്‌ഥാനവും ജസീന്ത ആർഡൻ ഒഴിയുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. ഭാവി പരിപാടികൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ മാത്രമാണ് നിലവിൽ ആഗ്രഹിക്കുന്നതെന്നും ജസീന്ത പറഞ്ഞു.
”എനിക്ക് സമയമായി” എന്നാണ് ജസീന്ത തന്റെ ലേബർ പാർട്ടി അംഗങ്ങളോട് പറഞ്ഞത്. ”ഒക്‌ടോബർ 14ന് പൊതുതിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി ഏഴിന് ശേഷം ആർഡനിന്റെ കാലാവധി അവസാനിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ന്യൂസിലൻഡ് ലേബർ പാർട്ടി വിജയിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും, അടുത്ത ലേബർ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്‌ച നടക്കുമെന്നും”- ജസീന്ത ആർഡൻ അറിയിച്ചു.
2017ൽ ന്യൂസിലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമ്പോൾ അന്ന് 37 വയസുകാരിയായ ജസീന്ത സ്വന്തമാക്കിയത് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോർഡ് കൂടിയായിരുന്നു. അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവും ജസീന്ത ആയിരുന്നു. മാതൃകാപരമായ ഭരണം എന്ന് ന്യൂസിലൻഡിലെ പല സംഭവങ്ങളും ഉദാഹരണവും ചൂണ്ടിക്കാട്ടി ലോകം ജസീന്തയെ വാഴ്‌ത്തിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയിൽ മികച്ച പ്രതിരോധ നടപടികളിലൂടെ രാജ്യത്തെ നയിച്ചതിൽ ജസീന്തയുടെ ജനപ്രീതി ഏറെ വർധിച്ചിരുന്നു. ക്രൈസ്‌റ്റ് ചർച്ചിൽ വെടിവെയ്‌പ്പിനോടുള്ള പ്രതികരണം, വൈറ്റ് ഐലൻസ് അഗ്‌നിപർവത സ്‌ഫോടനത്തെ കൈകാര്യം ചെയ്‌ത രീതി മുതലായവയുടെ ജസീന്ത പലതവണ ലോകത്തിന്റെയാകെ കൈയടി നേടിയിരുന്നു. രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുക എന്നതാണ് ഏറെ പ്രധാനമെന്ന് ഉറച്ചു വിശ്വസിച്ച നേതാവാണ് പടിയിറങ്ങുന്നത്.
Most Read: വെള്ളക്കരം കൂട്ടുമോ? മന്ത്രിസഭാ യോഗം ഇന്ന്- നയപ്രഖ്യാപനം കരടിന് അംഗീകാരം നൽകും