തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. അതേസമയം, നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 23ന് തുടങ്ങും. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്.
സംസ്‌ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24,25 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഗവർണറുമായുള്ള അനുനയത്തിന്റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതിൽ അടക്കം കേന്ദ്രത്തിന് എതിരായ സർക്കാരിന്റെ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉയർന്ന് വരാൻ ഇടയുണ്ട്.
വെള്ളക്കരം കൂട്ടാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നൽകിയതോടെ ഇക്കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ ചർച്ച ചെയ്തേക്കും. സംസ്‌ഥാനത്ത് വെള്ളക്കരം ലിറ്ററിന് ഒരു പൈസ നിരക്കിൽ വർധിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാർശ ഇടതുമുന്നണി യോഗം അംഗീകരിക്കുക ആയിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്‌ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വ്യക്‌തമാക്കിയത്.
2391.89 കോടി രൂപയുടെ നഷ്‌ടത്തിലാണ് ജല അതോറിറ്റി. ഈ നഷ്‌ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്. ജല അതോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്‌ഥിതി ആണെന്നുമാണ് വിശദീകരണം. അതിനിടെ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ ഉള്ള ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ആണ്. ബിൽ ക്യാബിനറ്റിൽ ചർച്ചക്ക് വരുമോ എന്ന് കാര്യത്തിൽ വ്യക്‌തതയില്ല.
15ആം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിച്ചു 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവർണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ചാൻസലർ ബില്ലിൽ ഗവർണർ-സർക്കാർ പോര് തുടരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. എന്നാൽ, പുതുവർഷത്തിലെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്.
നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായായിരുന്നു ഏഴാം സമ്മേളനം കഴിഞ്ഞ വിവരം ഔദ്യോഗികമായി ഗവർണറെ അറിയിക്കാതിരുന്നത്. ഗവർണറുമായി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി അടുത്ത സമ്മേളനം വിളിച്ചു നയപ്രഖ്യാപന പ്രസംഗം പരമാവധി നീട്ടികൊണ്ടു പോകാനായിരുന്നു സർക്കാർ ആലോചന. എന്നാൽ, സജി ചെറിയാൻ വിഷയത്തിൽ ഗവർണർ സർക്കാരിന് അനുകൂലമായ നിലപാട് എടുത്തതോടെയാണ് സർക്കാരും വിട്ടു വീഴ്‌ചക്ക് തയ്യാറായത്.
Most Read: ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി പിൻവലിക്കണം; വിമർശനവുമായി കെ സുധാകരൻ