വെല്ലിങ്ടൺ: ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൺ. രാജ്യത്ത് ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ കോവിഡ് റിപ്പോർട് ചെയ്യുന്നത്.
കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൊവ്വാഴ്‌ച രാത്രി 11.59 മുതൽ മൂന്നു ദിവസം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങൾ പൂർണമായി വീടിനകത്ത് കഴിയണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ന്യൂസീലൻഡിൽ ഏറ്റവും ഒടുവിൽ കർശന ലോക്ക്‌ഡൗണ്‍ ഏർപ്പെടുത്തിയത്.
ന്യൂസീലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലൻഡിലാണ് 58 വയസുകാരനാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇയാൾ വാക്‌സിൻ സ്വീകരിച്ചിരുന്നില്ല. രോഗി യാത്ര ചെയ്‌തതായി കരുതപ്പെടുന്ന ഓക്‌ലൻഡ്, കോറോമാൻഡൽ പെനിൻസുല എന്നിവിടങ്ങളിൽ ഒരാഴ്‌ച അതിശക്‌തമായ നിയന്ത്രണങ്ങളോടു കൂടിയുള്ള ലോക്ക്‌ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ന്യൂസീലൻഡിലെ കോവിഡ് പ്രതിരോധം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂവായിരത്തോളം പേർക്കു മാത്രമാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. അമ്പത് ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 26 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Read Also: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി; ഡെൽഹിയിൽ യോഗം