ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യാനായി ഡെൽഹിയിൽ ഉന്നതതല യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ പങ്കെടുക്കും.
അതേസമയം, കാബൂൾ ഇന്ത്യൻ എംബസിയിലെ 120 നയതന്ത്ര ഉദ്യോഗസ്‌ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഗുജറാത്തിലെത്തിയിരുന്നു . വ്യോമസേനയുടെ C-17 വിമാനത്തിലാണ് ഉദ്യോഗസ്‌ഥർ എത്തിയത്. അഫ്‌ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ആഭ്യന്തരമന്ത്രാലയം സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇ- എമർജൻസി എക്‌സ് വിസ എന്ന പേരിൽ ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം ഒരുക്കിയിട്ടുണ്ട്.
രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വിസാ സംവിധാനം പ്രയോജനപ്പെടുത്താം. തിരിച്ചെത്തുന്നവരുടെ ഏകോപനത്തിന് വിദേശകാര്യാ മന്ത്രാലയം പ്രത്യേക അഫ്‌ഗാൻ സെൽ രൂപീകരിച്ചിട്ടുണ്ട്. ആളുകൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറും ഇ- മെയിൽ ഐഡിയും പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഉന്നതതല യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
Also Read: സംവിധായകൻ പാ രഞ്‌ജിത്തിനും, ആമസോൺ പ്രൈമിനും നോട്ടീസ് അയച്ച് എഐഎഡിഎംകെ