തിരുവനന്തപുരം: സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സ്‌ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ കടമുറികൾ വാടകയ്‌ക്ക് നൽകുമെന്നും, ഇതിന് നിയമ തടസങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ കെഎസ്ആർടിസിക്ക് ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മദ്യം വാങ്ങാനായി എത്തുന്ന ആളുകൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡിപ്പോകളിൽ വർഷങ്ങളായി വാടകയ്‌ക്ക് പോകാതെ ഒഴിഞ്ഞു മുറികളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാമെന്ന ആശയം എംഡി ബിജു പ്രഭാകർ മുന്നോട്ട് വച്ചത്. നിലവിൽ ഭൂരിഭാഗം മദ്യശാലകളും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ വൻ തുകയാണ് വാടകയായി ബെവ്‌കോ നൽകുന്നത്. ഡിപ്പോകളിൽ മദ്യശാലകൾ തുറക്കുന്നതോടെ ഈ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുകയും ചെയ്യും.
അതേസമയം തന്നെ കെഎസ്ആർടിസി ഡിപ്പോകളിൽ വിൽപന ശാലകൾ മാത്രമാണ് തുറക്കുന്നതെന്നും, ഇരുന്ന് മദ്യം കഴിക്കാനുള്ള സൗകര്യം ഒരുക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. അനുവദനീയമായ അളവില്‍ മദ്യവുമായി യാത്ര ചെയ്യുന്നതിന് നിയമതടസമില്ല എന്നതും അനുകൂല ഘടകമാണ്. ഒപ്പം തന്നെ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്‌ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കടമുറികള്‍ വാടകയ്‌ക്ക് നല്‍കുമെന്നും ഗതാഗതമന്ത്രി വ്യക്‌തമാക്കി.
Read also: നിയമലംഘനം ചോദ്യം ചെയ്‌തു; പിതാവിനും മകനും ടിപ്പർ ലോറി ഡ്രൈവർമാരുടെ മർദ്ദനം