കൊച്ചി: മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടമെന്ന് പോലീസ്. ഇവർ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഓഡി കാർ ഡ്രൈവർ സൈജു പോലീസിനോട് പറഞ്ഞു. ഓഡി കാർ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ സൈജു പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അപകടം നടന്ന കാര്യം പോലീസിനെ അറിയിച്ചത് സൈജുവായിരുന്നു. അതേസമയം അപകട സമയത്ത് മിസ് കേരള ജേതാക്കളുടെ കാറോടിച്ച അബ്‌ദുൽ റഹ്‌മാനെ പോലീസ് നാളെ കസ്‌റ്റഡിയിൽ വാങ്ങും.
ഒരു ഓഡി കാർ ചേസ് ചെയ്‌തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്‌ദുൽ റഹ്‌മാൻ ഇന്നലെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ റഹ്‌മാൻ ഇപ്പോള്‍ ജുഡീഷ്യൽ കസ്‌റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ ചികിൽസയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്‌മാൻ മൊഴിനല്‍കിയത്.
അതേസമയം, നിശാ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് റിപ്പോർട്. കേസിൽ ദുരൂഹത നീങ്ങാൻ റോയിയെ ചോദ്യം ചെയ്യും.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്‌ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കവെയാണ് അപകടമെന്നായിരുന്നു അന്നത്തെ റിപ്പോർട്.
Most Read: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി