കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തു. സൈജു ഒളിവിലാണെന്നാണ് പോലീസ് നിഗമനം. വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിച്ചിരുന്നെങ്കിലും ഇതുവരെ ഇയാൾ ഹാജരായിട്ടില്ല.
മുൻകൂർ ജാമ്യാപേക്ഷ തളിയാൽ സൈജുവിനെ അറസ്‌റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇയാളുടെ ഒരു കാർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സൈജുവിന് കൊച്ചിയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. പാർട്ടിയിൽ ഉന്നതർ പങ്കെടുത്തിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം നമ്പർ 18 ഹോട്ടലിൽ നിന്നും കാണാതായ ഡിജെ പാർട്ടിയുടെ ഹാർഡ് ഡിസ്‌ക് കായലിൽ തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. എന്നാൽ കായലിൽ നിന്നും ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. രണ്ടു ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും കായലിൽ നിന്നും ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ പോലീസിനായില്ല.
ഇതിനിടയിൽ ഇന്നലെ രാവിലെ കായലിൽ മൽസ്യ ബന്ധനത്തിന് എത്തിയവരുടെ വലയിൽ ഹാർഡ് ഡിസ്‌ക് കുടുങ്ങിയതായി സംശയം ഉയർന്നു. എന്നാൽ ഹാർഡ് ഡിസ്‌ക് ആണെന്ന് മനസിലാകാത്തതിനാൽ തിരികെ കായലിൽ നിക്ഷേപിച്ചു എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അതേസമയം ഹാർഡ് ഡിസ്‌കിന്റെ ചിത്രങ്ങളും ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് വീണ്ടും നടത്തും. ഹാർഡ് ഡിസ്‌കിന് പുറമെ, തെളിവ് ശേഖരിക്കാൻ പരമാവധിയാളുകളെ ചോദ്യം ചെയ്‌ത് വരുകയാണ് പോലീസ്.
Most Read: സഞ്‌ജിത്തിന്റെ കൊലപാതകം; ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്‌റ്റിൽ