കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മോഡലുകളെ മോശം ചിന്തയോടെ സൈജു തങ്കച്ചൻ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വാഹനം ഓടിച്ച തൃശൂർ സ്വദേശി അബ്‌ദുൾ റഹ്‌മാൻ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്.
അപകടം നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നമ്പർ 18 ഹോട്ടലിനെതിരെ ആയിരുന്നു തുടക്കം മുതൽ ആരോപണം ഉയര്‍ന്നത്. കൊല്ലം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ സൈജു തങ്കച്ചൻ മറ്റ് പ്രതികളുടെ താൽപ്പര്യപ്രകാരം മോശം ചിന്തയോടെ മോഡലുകളെ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് കാരണമായത്.
സൈജുവും ഹോട്ടൽ ഉടമ റോയ് വയലാട്ടും മോഡലുകളെ ഉപദ്രവിക്കണമെന്ന ചിന്തയോടെ അബ്‌ദുൾ റഹ്‌മാനെ അടക്കം സമീപിച്ചിരുന്നു. ഇതിനായി ഇവർക്ക് അമിത അളവിൽ മദ്യം നൽകുകയും ചെയ്‌തു. എന്നാൽ, മോഡലുകൾ ഹോട്ടലിൽ തങ്ങാൻ തയ്യാറായില്ലെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു.
സംഭവ ദിവസത്തെ ഹോട്ടലിലെ തെളിവ് നശിപ്പിച്ചതാണ് റോയ് വയലാട്ടിനെതിരായ കുറ്റം. ഹോട്ടലിലെ ജീവനക്കാരായ വിഷ്‌ണു, മെൽവിൻ, ലിൻസൻ, ഷിജു ലാൽ, അനിൽ എന്നിവരാണ് മറ്റ് പ്രതികൾ. നമ്പർ 18 ഹോട്ടലിലെ ഡിവിആർ നശിപ്പിക്കുന്നതിന് റോയ് വയലാട്ടിനെ സഹായിച്ചതാണ് മറ്റ് പ്രതികൾക്കെതിരായ കുറ്റം.
കേസിൽ ഒന്നാം പ്രതിയായ അബ്‌ദുൾ റഹ്‌മാനെ മാപ്പ് സാക്ഷിയാക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജ്, ഇൻസ്‌പെക്‌ടർ അനന്തലാൽ അടക്കമുള്ളവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്‌ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെ ആയിരുന്നു അപകടമെന്നായിരുന്നു അന്നത്തെ റിപ്പോർട്.
Most Read: ‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം