ഏറെ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെ പെട്ടെന്നൊരു ദിവസം കാണാതാകുന്നത് എത്ര വേദനാജനകമാണ്! എന്നാൽ, അതിന്റെ നൂറിരട്ടി സന്തോഷമാണ് അവയെ തിരികെ കിട്ടുന്നത്. യുകെ സ്വദേശിനി കിം കോളിയേഴ്‌സ് ഇപ്പോൾ ഇത്തരമൊരു സന്തോഷത്തിലാണ്.
തന്റെ ഓമന പൂച്ചയായ ‘ടില്ലി’യെ 17 വർഷങ്ങൾക്ക് ശേഷമാണ് കിമ്മിന് തിരികെ കിട്ടിയത്. ഇംഗ്‌ളണ്ടിൽ നിന്ന് സ്‌കോട്ട്‌ലൻഡിലെ മിഡ്‌ലോത്തിയനിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് ടില്ലിയെ കാണാതാകുന്നത്.പൂച്ചയുടെ ഫോട്ടോ പതിച്ച പോസ്‌റ്ററുകളും മറ്റും പതിച്ച് കിം നിരവധി തവണ അന്വേഷണം നടത്തിയിരുന്നു.
കൂടാതെ പൂച്ചയുടെ മൈക്രോചിപ്പ് വിശദാംശങ്ങൾ കിം യഥാസമയം അപ്ഡേറ്റ് ചെയ്‌ത് കൊണ്ടിരുന്നു. പിന്നീട് രണ്ടുതവണ വീടുമാറിയെങ്കിലും ടില്ലിയെ കിം മറന്നില്ല. മൈക്രോചിപ്പിലെ വിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്‌ത് കൊണ്ടേയിരുന്നു. ഇത് തന്നെയാണ് ടില്ലിക്ക് രക്ഷയായതും.
കഴിഞ്ഞ ചൊവ്വാഴ്‌ച, സ്‌കോട്ടിഷ് സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസിൽ (എസ്എസ്‌പിസിഎ) നിന്ന് ഒരു ഫോൺ കോൾ കിമ്മിനെ തേടിയെത്തി. ‘ടില്ലി എന്ന പേരിൽ നിങ്ങൾക്ക് ഒരു പൂച്ചയുണ്ടോ’ എന്നായിരുന്നു അവരുടെ ചോദ്യം. ശരിക്കും ആദ്യം പകച്ചുപോയ കിമ്മിന് പിന്നീട് സന്തോഷം അടക്കാനായില്ല. 17 വർഷങ്ങൾക്ക് ശേഷം തന്റെ ടില്ലിയെ കുറിച്ചുള്ള വിവരം ലഭിച്ചത് അവരെ ഞെട്ടിച്ചുകളഞ്ഞിരുന്നു.
ആദ്യം അത് തന്റെ പൂച്ച ടില്ലി തന്നെയാണോ എന്ന് കിമ്മിന് സംശയം ഉണ്ടായിരുന്നു. വളരെ വർഷങ്ങൾക്ക് മുൻപ് തനിക്കീ പേരിൽ ഒരു പൂച്ച ഉണ്ടായിരുന്നു എന്ന് കിം ഉദ്യോഗസ്‌ഥരോട് പറഞ്ഞു. തങ്ങളുടെ വാനിൽ പൂച്ചയുണ്ട് എന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ മറുപടി. “വളരെ വിചിത്രമായ ഒരു അനുഭവമായിരുന്നു അത്. എന്റെ ലോകം തന്നെ തലകീഴായി മാറിയത് പോലെ തോന്നി” കിം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ടില്ലി അപ്രത്യക്ഷയായ അതേ സ്‌ഥലത്ത് നിന്നാണ് അവളെ കണ്ടെത്തിയത് എന്നത് അതിശയകരമാണ്. അലഞ്ഞു നടന്ന ടില്ലിയെ കണ്ട ഒരാൾ അവൾക്ക് സഹായം ആവശ്യമാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എസ്എസ്‌പിസിഎയെ വിവരം അറിയിക്കുകയായിരുന്നു. ടില്ലിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. മൂത്രാശയത്തിൽ മുഴയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ചികിൽസക്കായി ടില്ലിയെ കിം ജോലി ചെയ്യുന്ന പെന്റ്‌ലാൻഡ് വെറ്ററിനറി ക്ളിനിക്കിലേക്ക് മാറ്റി.
ആരോഗ്യ നില മോശമാണെങ്കിലും തന്റെ മറ്റ് രണ്ട് പൂച്ചകൾക്കൊപ്പം കുറച്ച് കാലം കൂടി ടില്ലി ജീവിക്കുമെന്ന പ്രതീക്ഷയിലാണ് കിം. താൻ മൈക്രോചിപ് വിവരങ്ങൾ കൃത്യമായി അപ്‍ഡേറ്റ് ചെയ്‌തതിനാലാണ് ടില്ലിയെ തിരികെ കിട്ടിയതെന്നും അതിനാൽ എല്ലാവരും വളർത്തുമൃഗങ്ങളുടെ മൈക്രോചിപ് വിവരങ്ങൾ കൃത്യമായി തന്നെ രേഖപ്പെടുത്തണമെന്നും കിം നിർദ്ദേശിച്ചു. ഇപ്പോൾ തന്റെ ദിവസത്തിന്റെ പകുതിയിലേറെ സമയവും കിം ടില്ലിക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്.
Most Read: നീന്തൽ കുളവും ഹെലിപാഡും; പ്രതാപം വീണ്ടെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കാർ