തിരുവനന്തപുരം : സ്‌ഥാനക്കയറ്റ നടപടികൾ വൈകുന്നതിനെ തുടർന്ന് സംസ്‌ഥാനത്തെ ആയിരക്കണക്കിന് സ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ല. യോഗ്യതകൾ ചൊല്ലി കോടതികളിൽ നടക്കുന്ന കേസുകളാണ് സ്‌ഥാനക്കയറ്റ നടപടികൾ വൈകിപ്പിക്കുന്നത്. കൂടാതെ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാത്തത് മൂലം പിഎസ്‌സി റാങ്ക് ലിസ്‌റ്റിലുള്ള ഉദ്യോഗാർഥികളും നിലവിൽ ആശങ്കയിലാണ്.
സംസ്‌ഥാനത്ത് മിക്ക സ്‌കൂളുകളും ഹൈടെക്കായി മാറുന്ന സമയത്താണ് സ്‌കൂളുകളിൽ പ്രധാന അധ്യാപകരില്ലാത്ത സ്‌ഥിതി രൂക്ഷമാകുന്നത്. ഇതിലൂടെ സ്‌കൂളുകളിലെ വിദ്യാർഥികളും, പുതിയ ഒഴിവുകളിലേക്ക് കയറാൻ കാത്തു കിടക്കുന്ന ഉദ്യോഗാർഥികളും ഒരുപോലെ പ്രതിസന്ധിയിൽ തുടരുകയാണ്. 2020-2021 അധ്യയന വർഷത്തിൽ മാത്രം എറണാകുളം ജില്ലയിൽ 130ഓളം ഒഴിവുകളാണ് എച്എം സ്‌ഥാനക്കയറ്റം നടക്കാത്തത് മൂലം ഒഴിഞ്ഞു കിടക്കുന്നത്.
മിക്ക സ്‌കൂളുകളിലും പ്രധാനാധ്യാപകരാകാന്‍ വേണ്ട യോഗ്യതയെ ചൊല്ലിയുള്ള തര്‍ക്കമാണ് സ്‌ഥാനക്കയറ്റവും നിയമനവും തടസപ്പെടുത്തുന്നത്. 50 വയസ് കഴിഞ്ഞ അധ്യാപകർക്ക് പ്രധാനാധ്യാപക സ്‌ഥാനക്കയറ്റത്തിന് ദേശീയ വിദ്യാഭ്യാസ നിയമം യോഗ്യതാപരീക്ഷ നിര്‍ദേശിക്കുന്നുണ്ട്. എന്നാൽ സംസ്‌ഥാന സര്‍ക്കാര്‍ ഇതിന് ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം തന്നെ യോഗ്യതാ പരീക്ഷ പാസായ അധ്യാപകര്‍ ഉത്തരവിൽ സംസ്‌ഥാന സർക്കാർ നൽകിയ ഇളവുകളിൽ ചോദ്യം ഉന്നയിച്ചുകൊണ്ട് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചു.
നിലവില്‍ ഇത് സംബന്ധിച്ച കേസുകൾ സുപ്രീംകോടതിയിലും നടക്കുകയാണ്. എന്നാൽ സ്‌ഥാനക്കയറ്റം വൈകുന്നതോടെ റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട് അധ്യാപകരാകാൻ കാത്തിരിക്കുന്ന ആളുകളെയാണ് ഇത് ബാധിക്കുന്നത്. റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി അവസാനിക്കാനിരിക്കെ അധ്യാപകരാകാന്‍ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.
Read also : സൗദി യാത്രക്കിടെ യുഎഇയിൽ കുടുങ്ങി മലയാളികൾ; കേന്ദ്ര സഹായം തേടി കേരള സർക്കാർ