വയനാട്: കമ്പമല എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികൾ ജോലിയും ശമ്പളവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന വിഷയത്തിൽ ഇടപെട്ട് വയനാട് ജില്ലാ കളക്‌ടർ. ഉടൻ തന്നെ എസ്‌റ്റേറ്റ് സന്ദർശിക്കാൻ തഹസിൽദാർക്ക് കളക്‌ടർ നിർദ്ദേശം നൽകി. സർക്കാർ ഉടമസ്‌ഥതയിലുള്ള കമ്പമല എസ്‌റ്റേറ്റിന്റെ മാനേജ്മെന്റിന്റെ അനാസ്‌ഥ കാരണം എസ്‌റ്റേറ്റിൽ ജോലി ചെയ്യുന്നവരാണ് മാസങ്ങളായി ജോലിയും ശമ്പളവും ഇല്ലാതെ പട്ടിണിയിലായത്.
കമ്പമല എസ്‌റ്റേറ്റിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ശ്രീലങ്കൻ അഭയാർഥികളും ആദിവാസികളടക്കമുള്ള തോട്ടം തൊഴിലാളികളുമാണ് ഒരു മാസമായി ജോലിയും ശമ്പളവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നത്. ഒരു സുപ്രഭാതത്തിൽ ഇനിമുതൽ നിങ്ങൾക്ക് ജോലിയില്ല, എസ്‌റ്റേറ്റിലേക്ക് ഇനി വരേണ്ടതില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചതോടെയാണ് ഇവരുടെ ദുരിത ജീവിതം തുടങ്ങിയത്.
തോട്ടം മേഖലയെ ഉപജീവനമായി സ്വീകരിച്ച തൊഴിലാളികൾക്ക് ഇത് കടുത്ത പരീക്ഷണമാണ് നൽകിയത്. കോവിഡ് മൂലം മറ്റു ജോലികൾ എല്ലാം നിർത്തിവെച്ചതോടെ ഇവർ തീർത്തും പട്ടിണിയിലാവുകയാണ് ചെയ്‌തത്. മുഖ്യമന്ത്രിക്കും എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികൾക്കും എസ്‌റ്റേറ്റ് മാനേജ്മെന്റിനും പരാതി നൽകിയിട്ടും അധികൃതർ ആരുംതന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. മാനേജ്‌മെന്റിന്റെ അനാസ്‌ഥ മൂലം നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായതെന്നും അവർ പറഞ്ഞു.
സർക്കാർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം, തോട്ടം നഷ്‌ടത്തിൽ ആണെന്നും ജീവനക്കാരെ വെച്ച് തോട്ടം പ്രവർത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്‌ഥയിലും ആണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
Read Also: നിയമസഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റിൽ വിജയിക്കും; അഖിലേഷ് യാദവ്