തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പ്രായത്തിന്റെ അവശതകള്‍ കാരണം ഇനി മൽസരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്‌തകങ്ങൾ എഴുതി തീര്‍ക്കണമെന്നും സമയം മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ ഒ രാജഗോപാൽ പറഞ്ഞു.
“അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ല. പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഒരു തവണ കൂടി മൽസരിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഒ രാജഗോപാല്‍ നേമം മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ ആവും നേമത്തു നിന്ന് മൽസരിക്കുക എന്നാണ് സൂചന.
എന്നാൽ, നേമം മണ്ഡലത്തില്‍ പകരക്കാരനായി കുമ്മനം രാജശേഖരന്‍ വരുമെന്ന വാര്‍ത്തയെ കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ഒ രാജഗോപാലിന്റെ മറുപടി. കുമ്മനം രാജശേഖരന്‍ മൽസരിക്കുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. ബിജെപി സ്‌ഥാനാർഥിക്ക് വിജയസാധ്യത കൂടുതലുള്ള മണ്ഡലമാണ് നേമം. ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നേമം മണ്ഡലത്തില്‍ ചെയ്‌തിട്ടുണ്ട്. അതെല്ലാം വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്നും രാജഗോപാല്‍ പറഞ്ഞു.
ബിജെപിക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പഞ്ചായത്ത് തിരഞ്ഞടുപ്പിന്റെ വോട്ടിംഗ് രീതി വ്യക്‌തമാക്കുന്നത്. കേരളത്തില്‍ അടുത്ത തവണ ബിജെപി അധികാരത്തില്‍ വരുമെന്നു പറയുന്നില്ല. പക്ഷേ ഭാവിയില്‍ ബിജെപി സംസ്‌ഥാനത്തെ മുഖ്യപ്രതിപക്ഷമാകും. അതിലൂടെ ഭരണത്തില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കോവിഡ് വ്യാപനം; കേരളമടക്കം 4 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്