ന്യൂഡെൽഹി: കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളമടക്കമുള്ള 4 സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്‌ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
രാജ്യത്തെ സജീവ കേസുകളിൽ 59 ശതമാനവും ഈ നാല് സംസ്‌ഥാനങ്ങളിൽ ആണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറക്കരുത്. മറ്റു സംസ്‌ഥാനങ്ങൾ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തൽ, ചികിൽസ എന്നിവ ഉൾപ്പെട്ട പദ്ധതികൾ കാര്യക്ഷമമാക്കണം. മുഖാവരണം ധരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും 4 സംസ്‌ഥാനങ്ങളും ജനങ്ങളോട് നിർദേശിക്കണമെന്നും കത്തിൽ പറയുന്നു.
52,000 സജീവ കേസുകളുള്ള മഹാരാഷ്‌ട്രയാണ് കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മുന്നിൽ നിന്നിരുന്നത്. എന്നാൽ കേരളത്തിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 65,000ത്തിലേക്ക് കുതിച്ചുചാട്ടം നടത്തിയത് ആശങ്കകൾ വർധിപ്പിക്കുന്നു. ഛത്തീസ്‌ഗഡിലും ബംഗാളിലും 9,000ത്തോളം സജീവ കോവിഡ് കേസുകളാണുള്ളത്. 50,000 മരണങ്ങൾ മഹാരാഷ്‌ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബംഗാളിൽ 10,000 പേരും ഛത്തീസ്‌ഗഡിൽ 3,500 പേരും കോവിഡ് ബാധിച്ച് മരിച്ചു.
കേരളത്തിൽ 5,000ത്തോളം പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്‌ചയിലെ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്‌ട്രയിൽ 3,700ത്തോളവും ഛത്തീസ്‌ഗഡിൽ 1,000ത്തോളവും ബംഗാളിൽ 900ത്തോളവും പുതിയ കോവിഡ് കേസുകൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇതുവരെ 6പേർക്ക് കേരളത്തിൽ സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: സൗദി കോവിഡ്; പ്രതിദിന മരണസംഖ്യ കുറഞ്ഞു