തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശക്‌തമായ എതിർപ്പിനെ തുടർന്ന് രണ്ടാമതും ശമ്പളം പിടിക്കാനുള്ള തീരുമാനം മന്ത്രിസഭ റദ്ദാക്കി. ആദ്യഘട്ടത്തിൽ കട്ട് ചെയ്‌ത ഒരു മാസത്തെ സാലറി (2020 ഏപ്രിൽ-ഓഗസ്‌റ്റ്) അടുത്ത വർഷം ഏപ്രിൽ 1 ന് ജീവനക്കാരുടെ പി.എഫിൽ (Provident Fund) ലയിപ്പിക്കും. ഈ തുക ജൂൺ ഒന്നിന് ശേഷം പിൻവലിക്കാം.
പി.എഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പടെയുള്ളവർക്ക് ജൂൺ 1 മുതൽ തുല്യ തവണകളായി തുക നൽകും. ഉടനെ തന്നെ പണമായി നൽകിയാൽ 2500 കോടിയുടെ അധിക ബാധ്യത വരുമെന്നും അത് താങ്ങാനാകാത്തതിലാണ് പി.എഫിൽ ലയിപ്പിക്കുന്നതെന്നും ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് നീങ്ങുന്നതിനെതിരെ ശക്‌തമായ എതിർപ്പുകൾ ഉയർന്നിരുന്നു. സാലറി കട്ടിനെ ആദ്യം പിന്തുണച്ച സിപിഎം സംഘടനകളും പിന്നീട് സർക്കാരിന് നിവേദനം നൽകി. പ്രതിപക്ഷ സംഘടനകൾ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Also Read: നെല്ല് സംഭരണം വൈകുന്നു; കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക് ആശങ്ക ഒഴിയുന്നില്ല
വിഷയം പരിഗണിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റും ജീവനക്കാരുടെ പക്ഷത്തായിരുന്നു. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് വീണ്ടും ശമ്പളം പിടിക്കാൻ സർക്കാർ ആലോചിക്കുന്നതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ജിഎസ്‌ടി നഷ്‌ടപരിഹാരം ലഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് ധനവകുപ്പ് വ്യക്‌തമാക്കി. പിന്നീട്, ജീവനക്കാരുടെ ചില സംഘടനകൾക്ക് യോജിപ്പില്ലാത്തത് കൊണ്ടാണ് സാലറി കട്ട് ഒഴിവാക്കിയതെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.