കുട്ടനാട് : കുട്ടനാട്ടില്‍ നെല്ല് സംഭരണം തുടങ്ങാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. രണ്ടാം കൊയ്‌ത്ത് പൂര്‍ത്തിയായ പാടങ്ങളില്‍ നിന്നും നെല്ല് സംഭരണം തുടങ്ങേണ്ട സമയം കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും കൊയ്‌തിട്ട നെല്ല് റോഡരുകുകളില്‍ കൂട്ടിയിട്ട് അതിന് കാവലിരിക്കുകയാണ് കര്‍ഷകര്‍. നെല്ലിന്റെ സംഭരണം ഉടന്‍ തന്നെ തുടങ്ങിയില്ലെങ്കില്‍ കൊയ്‌തെടുത്ത നെല്ല് മുഴുവന്‍ നശിക്കുമെന്നതില്‍ സംശയമില്ല.
ഇത്തവണ നെല്ല് സംഭരണത്തിനായി സ്വകാര്യ മില്ലുകളെ ഒഴിവാക്കിയിരുന്നു. പകരം സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള രണ്ട് മില്ലുകള്‍ക്കാണ് നെല്ലിന്റെ സംഭരണം നടത്താനുള്ള ചുമതല നല്‍കിയിരുന്നത്. ഇപ്പോള്‍ കൊയ്‌ത്ത് പൂര്‍ത്തിയായ പാടങ്ങളിലെ നെല്ല് വഴിയരികില്‍ കൂട്ടിയിടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷേ നെല്ല് ഏറ്റെടുക്കാനായി മില്ലിന്റെ ചുമതലപ്പെട്ടവര്‍ എത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിലായി കുട്ടനാട്ടില്‍ ബാക്കിയുള്ള പാടങ്ങളിലെ കൊയ്‌ത്ത് കൂടി പൂര്‍ത്തിയാകും. സംഭരണം ഇനിയും വൈകുകയാണെങ്കില്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ കര്‍ഷകര്‍.
കുട്ടനാട്ടില്‍ ഇത്തവണ 5563 ഹെക്റ്റർ സ്‌ഥലത്താണ് രണ്ടാം കൃഷിയുടെ കൊയ്‌ത്ത് നടക്കുന്നത്. ഇതില്‍ നിന്നും ഏകദേശം 3000 മെട്രിക് ടണ്‍ നെല്ലാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇവയുടെ പകുതി പോലും സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ഇല്ല. അതിനാല്‍ തന്നെ മില്ലുകള്‍ നെല്ലിന്റെ സംഭരണം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കുട്ടനാട്ടിലെ അടുത്ത കൃഷിയെ പോലും ബാധിക്കും എന്ന കാര്യം ഉറപ്പാണ്.
Read also : ടൂറിസം മേഖല വികസനം; 26 പദ്ധതികള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും