കണ്ണൂർ: പ്രശാന്തി നിവാസിൽ ഇ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി കൊല്ലറോത്ത് അബ്‌ദുൾ ഷുക്കൂർ മൃതദേഹം പൊതിഞ്ഞുകെട്ടി സ്‌കൂട്ടറിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
സ്‌കൂട്ടറിൽ മൃതദേഹം കൊണ്ടുപോകാൻ കഴിയുമോ എന്ന് പോലീസും നാട്ടുകാരും നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. അത് ദൂരീകരിക്കുന്നതാണ് ഈ ദൃശ്യം. കുട്ടിക്കുന്നുമ്മൽ മെട്ടക്കെപറമ്പിൽവെച്ച് പ്രജീഷിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയിലും ചാക്കിലും വരിഞ്ഞുമുറുക്കി ഗോളാകൃതിയിൽ കെട്ടി സ്‌കൂട്ടറിന്റെ പിന്നിൽ വച്ചാണ് കൊടുപോയത്. തുടർന്ന് പൊതുവാച്ചേരി മണിക്കിയിൽ കരുണൻപീടികക്ക് മുന്നിലുള്ള കനാലിൽ മൃതദേഹം തള്ളുകയായിരുന്നു.
ഈ റൂട്ടിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് ദൃശ്യം കിട്ടിയത്. ദൃശ്യത്തിന്റെ ശാസ്‌ത്രീയ പരിശോധന നടത്താനൊരുങ്ങുകയാണ് പോലീസ്. പ്രജീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും മറ്റും കോടതി അനുമതിയോടെ ഫോറൻസിക് പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ചക്കരക്കല്ല് ഇൻസ്‌പെക്‌ടർ എൻകെ സത്യനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഷുക്കൂറിനെ സെപ്റ്റംബർ 10 വരെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്‌ത് ജില്ലാ ജയിലിൽ ആക്കിയിരിക്കുകയാണ്. തലശ്ശേരി കോടതിയിലെ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് അവധിയായതു കൊണ്ടാണ് തളിപ്പറമ്പിൽ ഹാജരാക്കിയത്. പ്രതിയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ചൊവ്വാഴ്‌ച കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം കൊലപാതകം നടത്തിയ സമയത്തെ ഇയാളുടെ വസ്‌ത്രങ്ങൾ, പ്രജീഷിന്റെ മൊബൈൽഫോൺ തുടങ്ങി മറ്റു പ്രധാന തെളിവുകൾകൂടി കണ്ടെത്തേണ്ടതുണ്ട്. മൃതദേഹം പൊതിയാനുപയോഗിച്ച തുണി, കവർ, കയർ എന്നിവയും വീട്ടിൽനിന്ന് എടുത്തതാണെന്ന് ഷുക്കൂർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്‌തത വരുത്തേണ്ടതുണ്ട്.
ഓഗസ്‌റ്റ് 19നാണ് പ്രജീഷ് കൊല്ലപ്പെട്ടത്. മര ഉരുപ്പടികൾ മോഷണം പോയ കേസിൽ തന്നെക്കുറിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയതായുള്ള സംശയത്തെ തുടർന്ന് അബ്‌ദുൾ ഷുക്കൂർ പ്രജീഷിനെ കൊലപ്പെടുത്തി എന്നാണ് കേസ്.
Most Read: കാസർഗോഡ് പുതുക്കൈയിൽ ഹൈടെക് കയർ ഫാക്‌ടറി വരുന്നു