എറണാകുളം: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ മിന്നൽ പരിശോധനയിൽ ഡിജെയടക്കം നാല് പേർ അറസ്‌റ്റിൽ. കസ്‌റ്റംസും എക്‌സൈസും സംയുക്‌തമായാണ് റെയ്‌ഡ് നടത്തിയത്. എംഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള ലഹരി മരുന്നുകളും ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്തു. പാർട്ടികളിൽ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു നടപടി.
രാത്രി 11.40ഓടെയാണ് പരിശോധന നടന്നത്. മൂന്ന് ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടിയിലേക്ക് കസ്‌റ്റംസും സംസ്‌ഥാന എക്‌സൈസും ഇടിച്ചുകയറി. രണ്ട് ഏജൻസികളും ഒരുമിച്ചുള്ള നീക്കം അപൂർവമായിരുന്നു. പാർട്ടി നിർത്തി പരിശോധന തുടങ്ങി. പങ്കെടുത്തവരുടെ കയ്യിൽ ലഹരിമരുന്നുണ്ടോ എന്നായിരുന്നു ആദ്യം പരിശോധിച്ചത്.
പരിശോധനക്ക് ശേഷം ഓരോരുത്തരെയായി വിട്ടയച്ചു. റെയ്‌ഡ് മണിക്കൂറുകൾ നീണ്ടു. രണ്ട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ചെറിയ തോതിലുള്ള ലഹരിമരുന്നുകൾ മാത്രമാണ് കണ്ടെത്താനായത്.തുടർന്ന് ഹോട്ടലുകളിലെ മുറികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പാലാരിവട്ടത്തെ ആഡംബര ഹോട്ടലിൽ നിന്ന് എംഡിഎംഎയും കെമിക്കൽ ഡ്രഗുമടക്കം ചിലരെ പിടികൂടിയത്.
നഗരത്തിലെ ലഹരിമരുന്ന് പാർട്ടികളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടക്കുമെന്നും കസ്‌റ്റംസ് അറിയിച്ചു.
Also Read: കേരളത്തിലും വാക്‌സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ