ലണ്ടൻ: ഇന്ത്യയിൽ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള ചുവടുമാറ്റം പോലും ഇഴയുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ എഞ്ചിനീയർമാരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന ഇന്റർനെറ്റ് സേവനത്തിന്റെ ശരാശരി വേഗത സെക്കൻഡിൽ 178 ടെറാബൈറ്റ് ആണ് എന്ന് ഇവർ അവകാശപ്പെടുന്നു. അതായത് സെക്കൻഡിൽ 1,78,000 ജിബി വേഗത.
ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സൗകര്യം ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലായിരുന്നു, സെക്കൻഡിൽ 172 ടിബി ആയിരുന്നു അത്. ഓൺലൈൻ സിനിമ, സീരീസ് സംപ്രേക്ഷകരായ നെറ്റ്ഫ്ലിക്സിന്റെ ശേഖരത്തിലെ മുഴുവൻ വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ ഈ ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ചാൽ കേവലം അര സെക്കന്റ് മാത്രം മതിയാവും.
സാധാരണ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ ഉപയോഗിക്കുന്നതിനേക്കാൾ തരംഗദൈർഘ്യം വർധിപ്പിച്ചാണ് ഈ വേഗതയിലേക്ക് എത്തിയതെന്ന് ഗവേഷക സംഘം പറയുന്നു. വേഗത കൂടുതലാണെങ്കിലും അത്രയും തന്നെ ചിലവേറിയതുമാണ് ഈ രീതിയെന്നും അവർ വ്യക്തമാക്കി.