റിയാദ്: ഹജ്‌ജ് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് വൻ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. 10 ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുക. കൂടാതെ 6 മാസം വരെ തടവ് ശിക്ഷയും ലഭിക്കും. വിദേശികളാണ് നിയമലംഘനം നടത്തുന്നതെങ്കിൽ ഈ ശിക്ഷകൾക്ക് ശേഷം അവരെ നാട് കടത്തുകയും ചെയ്യും.
രാജ്യത്ത് ഹജ്‌ജ് നിയമലംഘനവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ശിക്ഷകൾ പരിഷ്‌കരിച്ച് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കുന്നത്. ഹജ്‌ജ് തീർഥാടനവുമായി ബന്ധപ്പെട്ട മിന, മുസ്‌ദലിഫ, അറഫ തുടങ്ങിയ പുണ്യസ്‌ഥലങ്ങളിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയാണ്(15,000 റിയാൽ) പിഴ. മക്ക, മസ്ജിദുൽ ഹറം, മറ്റു പുണ്യ സ്‌ഥലങ്ങൾ, റുസൈഫയിലെ രണ്ട് ഹറമൈൻ ട്രെയിൻ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലെ അനധികൃത പ്രവേശനത്തിന് രണ്ട് ലക്ഷം രൂപ (10,000 റിയാൽ)യും പിഴയായി ഈടാക്കും.
കൂടാതെ ഹജ്‌ജ് അനുമതി പത്രം ഇല്ലാത്ത തീർഥാടകരെ പുണ്യസ്‌ഥലത്ത് കൊണ്ടുപോകുന്നവർക്ക് ഏകദേശം പത്ത് ലക്ഷം രൂപ(50,000 റിയാൽ) വരെ പിഴയും, 6 മാസം വരെ തടവും ശിക്ഷയായി ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; സുരക്ഷാ വീഴ്‌ചയില്ലെന്ന് റിപ്പോർട്