തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് മരണം. കുറച്ചു ദിവസങ്ങളായി ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്.
മൂന്ന് തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. നിയമസഭാ മുൻ സ്പീക്കർ, മിസോറാം, ത്രിപുര ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമൺ നിക്കോബാർ ദ്വീപിലെ ലഫ്.ഗവർണറായിരുന്നു. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ചു തവണ ആറ്റിങ്ങലിൽ നിന്ന് നിയസഭയിലുമെത്തി. ധനമന്ത്രി, സ്പീക്കർ പദവികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
1928 ഏപ്രിൽ 12ന് വക്കം കടവിളാകത്ത് വീട്ടിലാണ് വക്കം പുരുഷോത്തമൻ ജനിച്ചത്. സ്റ്റുഡന്റ്സ് കോൺഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി. 1971 മുതൽ 77 വരെ കൃഷി, തൊഴിൽവകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 1980ൽ ആരോഗ്യ-ടൂറിസം മന്ത്രിയായി. 2004ൽ ധനമന്ത്രിയുമായിരുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
അതേസമയം, വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എഎൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. നിയമസഭാ സ്പീക്കർക്ക് എന്നും വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമനെന്ന് ഷംസീർ പറഞ്ഞു. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
Most Read| 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി ഒരുലക്ഷം രൂപ; വീണാ ജോർജ്

































