കോഴിക്കോട്: പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ടും മാധ്യമം ദിനപത്രത്തിലെ സീനിയര്‍ ന്യൂസ് എഡിറ്ററുമായ എന്‍.രാജേഷ് (56) നിര്യാതനായി. കേരള കൗമുദിയിലൂടെ മാദ്ധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം 1988ല്‍ മാധ്യമം ദിനപത്രത്തില്‍ ചേര്‍ന്നു. കഴിഞ്ഞ 32 വര്‍ഷമായി ഇവിടെയാണ് ജോലി ചെയ്തു വന്നത്. മരണപ്പെടുമ്പോള്‍ മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ പദവിയാണ് വഹിച്ചിരുന്നത്.
മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍, മാധ്യമം റിക്രിയേഷന്‍ ക്ലബ് എന്നിവയുടെ ഭാരവാഹിയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗമായ ഇദ്ദേഹം കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (ഐ.സെ.ജി.) ഫാക്കല്‍റ്റിയായും കേരള പ്രസ് അക്കാദമി ഗവേണിംഗ് കമ്മറ്റി അംഗവുമാണ്.
മികച്ച സ്‌പോര്‍ട്സ് ലേഖകനുള്ള 1992 ലെ കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ്, കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 1994 ലെ മുഷ്‌താഖ് അവാര്‍ഡ്, മാധ്യമം ദിനപത്രത്തിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരിക്കെ മികച്ച പത്ര രൂപകല്‍പ്പനക്കുള്ള സ്വദേശാഭിമാനി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന രാജേഷിനെ അസുഖം മൂര്‍ച്ഛിച്ചത്തിനെ തുടര്‍ന്ന് കോഴിക്കോട് മിംസില്‍ ചികിത്സക്കായി അഡ്മിറ്റ് ചെയ്‌തത് നാല് ദിവസം മുന്‍പായിരുന്നു. തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ് രാജേഷ്. പരേതരായ റിട്ട.സബ് രജിസ്ട്രാര്‍ കോഴിക്കോട് തൊണ്ടയാട് എന്‍.ഗോപിനാഥിന്റെയും റിട്ട.അധ്യാപിക എം.കുമുദബായിയുടെയും മകനാണ്. ഭാര്യ: പരേതയായ ശ്രീകല. മകന്‍; ഹരികൃഷ്‌ണൻ.
രാജേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സ്‌പോര്‍ട്സ് റിപ്പോര്‍ട്ടിംഗില്‍ മികവ് തെളിയിച്ച പത്ര പ്രവര്‍ത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌കാരം മാവൂര്‍ റോഡ് ശ്‌മശാനത്തില്‍ വൈകിട്ട് ആറ് മണിക്ക് നടത്തും.