കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.
കോട്ടാംപറമ്പ് മുണ്ടിക്കൽ താഴത്ത് ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിലൂടെയെന്ന് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോർട്ടിൽ വ്യക്‌തമാക്കി. വീണ്ടും രോഗ വ്യാപനം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കിണറുകൾ ക്ളോറിനേറ്റ് ചെയ്യണമെന്നും ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം ചികിൽസ തേടണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു . പ്രാഥമിക റിപ്പോർട്ടിലും മെഡിക്കൽ കോളേജ് ടീം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്‌ധ സമിതിയും രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെയാണെന്ന നിഗമനത്തിലാണ്.
ഷിഗെല്ല ബാധിച്ച് മരിച്ച 11 വയസുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ രണ്ട് കിണറുകളിൽ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഫറോക്കിൽ കഴിഞ്ഞ ദിവസം ഒന്നര വയസുകാരനും രോഗം സ്‌ഥിരികരിച്ചു. ജില്ലയില്‍ ഇതുവരെ ഷിഗല്ല സ്‌ഥിരീകരിച്ചത് 7 പേര്‍ക്കാണെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒപ്പം തന്നെ ഏകദേശം 60 പേരില്‍ രോഗലക്ഷണം ഉണ്ടെന്നും ഡിഎംഒ വ്യക്‌തമാക്കിയിരുന്നു.
Malabar News: ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍