കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ഡിഎംഒ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കിയതായും ഡിഎംഒ വ്യക്‌തമാക്കി. കോഴിക്കോട് ഷിഗെല്ല രോഗ വ്യാപനം ഉണ്ടായത് വെള്ളത്തിലൂടെ ആണെന്നാണ് പ്രാഥമിക പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, കോട്ടാംപറമ്പ് മേഖലയിൽ ഷിഗെല്ലയുടെ ഉറവിടം എങ്ങനെയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കോട്ടാംപറമ്പിൽ 11 വയസുകാരൻ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചത്. ഈ കുട്ടിയുടെ സംസ്‌കരണ ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് പിന്നീട് രോഗം സ്‌ഥിരീകരിച്ചിരുന്നു. സംസ്‌കരണ ചടങ്ങിൽ പങ്കെടുത്ത ആളുകൾക്ക് വിതരണം ചെയ്‌ത നാരങ്ങാ വെള്ളത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
Also Read: ഷിഗല്ല രോഗാണു പകർന്നത് വെള്ളത്തിലൂടെ; പ്രാഥമിക റിപ്പോർട്ട്
ഷിഗെല്ല ബാക്റ്റീരിയ എങ്ങനെ ജില്ലയിലെത്തി എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ജില്ലയിൽ 52 പേർക്ക് ഷിഗെല്ല രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വയസിന് താഴെയുള്ള രണ്ട് കുട്ടികളെ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടാംപറമ്പ് പ്രദേശത്ത് നിന്ന് വെള്ളത്തിന്റെയും ഭക്ഷണ പദാർഥങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് കരുതുന്നത്.