കാസർഗോഡ്: ജില്ലയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്‌റ്റേഷൻ കാഞ്ഞങ്ങാട് ഒരുങ്ങുന്നു. ഒരു മാസത്തിനകം ഇതിന്റെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്‌ഥലത്ത് ആദ്യഘട്ട ജോലികൾ പൂർത്തിയായി. കെഎസ്ഇബി ടെൻഡർ നൽകിയിരിക്കുന്ന കമ്പനി നിലവിൽ എറണാകുളം ജില്ലയിലെ ചാർജിങ് സ്‌റ്റേഷന്റെ നിർമാണത്തിലാണ്. ഇതിനു ശേഷം കോഴിക്കോട്ടെ ജോലികൾ കൂടി പൂർത്തിയാക്കാനുണ്ട്. അതിന് ശേഷമാകും കാസർഗോഡ് എത്തുക.
ജില്ലയിൽ അവസാന ഘട്ട ജോലികൾ ആരംഭിച്ചാൽ 30 ദിവസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് കെഎസ്ഇബി കാഞ്ഞങ്ങാട് ട്രാൻസ്‌മിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ കെ സന്തോഷ് പറഞ്ഞു. ചാർജിങ് സ്‌റ്റേഷൻ യാഥാർഥ്യമായാൽ ഇവിടെ ഒരേ സമയം 4 വാഹനങ്ങൾക്കു ചാർജ് ചെയ്യാവുന്ന വിധം 4 പോയിന്റുകളുണ്ടാകും. ഇവയെല്ലാം ഫാസ്‌റ്റ് ചാർജിങ് പോയിന്റുകളാണ്. ഒരു വാഹനം ചാർജ് ചെയ്യാൻ ഒരു മണിക്കൂറിൽ താഴെ സമയം മതിയാകും.
ചാർജിങ് പോയിന്റ് നിർമാണം പൂർത്തിയാക്കിയാൽ പിന്നീട് ഗ്രൗണ്ട് തയ്യാറാക്കുന്ന ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രധാന റോഡുകളിൽ ഓരോ 20 കിലോമീറ്ററിലും ഇത്തരത്തിൽ വൈദ്യുത ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. വൈദ്യുത വാഹനങ്ങൾക്ക് പ്രോൽസാഹനം നൽകുന്നുണ്ടെങ്കിലും ഫാസ്‌റ്റ് ചാർജിങ് സ്‌റ്റേഷനുകളുടെ എണ്ണക്കുറവാണ് പലപ്പോഴും ആളുകളെ ഇതിൽനിന്ന് പിന്നോട്ടു വലിക്കുന്നത്.
വടക്കൻ മലബാറിൽ നിലവിൽ കണ്ണൂരിൽ ഒരു ചാർജിങ് കേന്ദ്രം മാത്രമാണുള്ളത്. കണ്ണൂരിൽ 2 സ്‌ഥലങ്ങളിലും കൂടാതെ കാസർഗോഡ് ഒരിടത്തും കൂടി ചാർജിങ് സ്‌റ്റേഷൻ പ്രവർത്തന ക്ഷമമായാൽ വാഹന ഉടമകൾക്ക് ഇത് വലിയ സഹായമാകും.
Most Read: കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം