കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക. വിവിധ ജില്ലകളിൽ നിന്നായി അൻപതോളം സംഘങ്ങളാണു മേളയിൽ പങ്കെടുക്കുന്നത്. തുണിത്തരങ്ങൾക്ക് 20 ശതമാനം റിബേറ്റുണ്ട്. കൈത്തറി ഡയറക്‌ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കമ്മിറ്റി എന്നിവ ചേർന്നാണു മേള സംഘടിപ്പിക്കുന്നത്.
3000 രൂപ മുതലുള്ള സാധനങ്ങൾ വാങ്ങുന്നവർക്കു കൂപ്പൺ നൽകി നറുക്കെടുപ്പിലൂടെ എല്ലാദിവസവും സമ്മാനങ്ങൾ നൽകുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പിഎൻ അനിൽ കുമാർ പറഞ്ഞു. കോട്ടണും ലിനനും ചേർത്ത് കൂത്തുപറമ്പ് വീവേഴ്‌സ് ഒരുക്കിയ മിക്‌സ് തുണി മേളയുടെ പ്രത്യേകതകളിൽ ഒന്നാകും.
നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) ഡിസൈൻ ചെയ്‌ത സാരി, ചുരിദാർ തുണിത്തരങ്ങൾ, റെഡിമെയ്‌ഡ് വസ്‌ത്രങ്ങൾ, സാറ്റൺ ബെഡ് ഷീറ്റുകൾ, കർട്ടൻ തുണിത്തരങ്ങൾ, കുഷ്യനുകൾ, കുർത്തകൾ, കൈത്തറി ലിനൻ ഷർട്ടിങ് തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളാണ് മേളയിൽ ഉപഭോക്‌താക്കളെ കാത്തിരിക്കുന്നത്.
Most Read: കനോലി കനാലിലൂടെ ഉടൻ സോളാർ ബോട്ടുകൾ എത്തും; നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി