കോഴിക്കോട്: ഏറെ നാളത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ബിവറേജ് കോർപ്പറേഷനിൽ ആശ്രിത നിയമനം നേടി നൊച്ചാട് പുളിയുള്ളപറമ്പിൽ സ്‌മിത. ചാരായ തൊഴിലാളിയായിരുന്ന അച്ഛൻ ശ്രീധരന്റെ മരണത്തെ തുടർന്നുള്ള ആശ്രിത നിയമനമാണ് ബിവറേജ് കോർപ്പറേഷനിൽ സ്‌മിതക്ക് ലഭിച്ചത്. ഹൈക്കോടതി വിധി പ്രകാരം ദിവസ വേതനാടിസ്‌ഥാനത്തിൽ ആണ് നിയമനം. ഇത്തരത്തിൽ നിയമനം ലഭിച്ച സംസ്‌ഥാനത്തെ ഏക വനിതയാണ് ഇവർ.
1996ലെ ചാരായ നിരോധനംമൂലം തൊഴിൽ നഷ്‌ടപ്പെട്ടതിനെ തുടർന്ന് ഈ മേഖലയിലെ തൊഴിലാളികൾ ആത്‍മഹത്യ ചെയ്‌തിരുന്നു. ഇക്കാര്യം പരിഗണിച്ച് ചാരായ തൊഴിലാളികളെ പുനരധിവസിക്കുന്നതിന്റെ ഭാഗമായി, ബിവറേജസ് കോർപ്പറേഷനിൽ ഭാവിയിൽ വരുന്ന ഒഴിവിന്റെ 25 ശതമാനം ചാരായ തൊഴിലാളികളുടെ ആശ്രിതർക്കായി നീക്കിവെക്കാൻ സർക്കാർ ഉത്തരവ് ഉണ്ടായി.
പിന്നീട് 2004ൽ ആ ഉത്തരവ് ഭേദഗതി ചെയ്‌ത് മരണപ്പെട്ടവരുടെ ആൺമക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്‌തു. സർക്കാർ ഉത്തരവിനെത്തുടർന്നും ഹൈക്കോടതി വിധികളുടെ അടിസ്‌ഥാനത്തിലും 2006ൽ 51 പേർക്കും 2009ൽ 216 പേർക്കും ബിവറേജസ് കോർപ്പറേഷനിൽ നിയമനം നൽകി.
പെൺമക്കൾക്ക് ഈ ഉത്തരവുപ്രകാരം ജോലിക്ക് അർഹത ഉണ്ടായിരുന്നില്ല. 2016ൽ അബ്‌കാരി നിയമം ഭേദഗതി ചെയ്‌ത് സ്‌ത്രീകൾക്കും മദ്യവിൽപന ശാലകളിൽ ജോലിചെയ്യാം എന്ന ഉത്തരവ് വന്നു. ഇതേത്തുടർന്ന് സ്‌മിത ആശ്രിതനിയമനം ലഭിക്കാനായി അഭിഭാഷകനായ ദീപു തങ്കൻ മുഖേന ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു.
മൂന്ന് വർഷത്തിനുശേഷം ഇതിൽ അനുകൂല ഉത്തരവുണ്ടായി. എന്നിട്ടും നിയമനം നൽകാത്തതിനെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലുണ്ടായ വിധി പ്രകാരമാണ് ഡിസംബർ എട്ടിന് സ്‌മിത ജോലിയിൽ പ്രവേശിച്ചത്. ബിവറേജ് കോർപ്പറേഷന്റെ പേരാമ്പ്ര മദ്യവിൽപ്പന ശാലയിലാണ് നിയമനം.
Most Read: മകളുടെ പിറന്നാളാണ്, പ്രാർഥനയിൽ ഉൾപ്പെടുത്തണം; ഡിവൈഎഫ്ഐ പൊതിച്ചോറിൽ കത്തും പണവും