പെർത്ത്: ലോകത്ത് ഏറ്റവും കൂടുതൽ കാലുകളുള്ള ജീവികളാണ് തേരട്ടകൾ. ഇവയുടെ ഇംഗ്‌ളീഷ് നാമമായ ‘മില്ലീപീഡ്’ എന്ന വാക്കിൽ തന്നെ തേരട്ടകളുടെ പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ട്. ആയിരം എന്നർഥമുള്ള മില്ലി, കാൽ എന്നർഥമുള്ള പെഡ് എന്നീ ലാറ്റിൻ മൂലപദങ്ങളിൽ നിന്നാണ് മില്ലിപീഡ് എന്ന ഇംഗ്‌ളീഷ് നാമത്തിന്റെ ഉൽഭവം. ആയിരം കാലുകളുള്ള ജീവിയെന്നാണ് വിശേഷിപ്പിക്കുന്നത് എങ്കിലും ഇതുവരെ ഇവയിൽ ഒരു ഇനത്തിനും ആയിരം കാലുകൾ ഉള്ളതായി കണ്ടെത്തിയിരുന്നില്ല.
13,000 ഇനം തേരട്ടകളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ഇവയ്‌ക്ക് 750 കാലുകള്‍ വരെയുണ്ടാകാറുണ്ട്. എന്നാൽ, കാലുകളുടെ എണ്ണത്തില്‍ അസാധാരണത്വമുള്ള തേരട്ടയെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 1306 കാലുകളാണ് ഇവയ്‌ക്കുള്ളത്. ഓസ്‌ട്രേലിയയിലെ ഗോൾഡ് ഫീൽഡ്‌സ് എസ്‌പെറാൻസ് പ്രദേശത്തെ സ്വർണം ഖനനം ചെയ്‌തെടുക്കുന്ന സ്‌ഥലത്ത് നിന്നാണ് ഇവയെ കണ്ടെടുത്തത്.
ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവിയാണിവയെന്ന് ഗവേഷകര്‍ വ്യക്‌തമാക്കി. മണ്ണിനടിയിൽ 200 അടി താഴ്‌ചയിൽ നിന്നാണ് മൂന്നര ഇഞ്ച് മാത്രം വലിപ്പമുള്ള ഇത്തരം അട്ടകളെ കണ്ടെത്തിയത്. നൂല് രൂപത്തിൽ ഇളം നിറമാണ് ഇവയ്‌ക്ക്. വീതിയിൽ കോണാകൃതിയിലുള്ള തലയും പക്ഷികളുടെ ചുണ്ടിന്റെ ആകൃതിയിലുള്ള വായയും ഇവയുടെ പ്രത്യേകതയാണ്. കാഴ്‌ചയില്ലാത്ത ഇവ ആന്റിന പോലുള്ള ഭാഗംകൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിഞ്ഞാണ് അതിജീവനം നടത്തുന്നത്.
യൂമിലൈപ്‌സ് പെർസിഫോൺ എന്നാണ് ഗവേഷകർ പുതിയ തേരട്ടകൾക്ക് പേരിട്ടിരിക്കുന്നത്. മണ്ണിനടിയിൽ നിന്ന് ഇത്തരത്തിൽ നിരവധി അട്ടകളെ ലഭിച്ചിട്ടുണ്ട്. പെൺ അട്ടകൾക്ക് ആൺ അട്ടകളെക്കാൾ കാലുകളുടെ എണ്ണം കൂടുതലാണ്. ജീവികളുടെ പരിണാമത്തിലെ അൽഭുതം എന്നാണ് ഓസ്‌ട്രേലിയയിലെ ബെനെലോഞ്ചിയ എൻവിറോൺമെന്റൽ ബയോളജിസ്‌റ്റായ ബ്രൂണോ ബുസാറ്റോ വിശേഷിപ്പിച്ചത്.
Also Read: ‘കുരങ്ങൻമാരുടെ പ്രതികാരം’; 250ഓളം നായക്കുട്ടികളെ എറിഞ്ഞു കൊന്നു