കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത് ഫർഹാന (18) എന്നിവർ പിടിയിലായത് ചെന്നൈയിലെ എഗ്‌മോറിൽ വെച്ചെന്ന് വിവരം. ഇവിടെ നിന്ന് ജംഷഡ്‌പൂരിലെ ടാറ്റ നഗറിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇവരുടെ കൈയിൽ നിന്ന് പൂട്ടിയ നിലയിലുള്ള ഒരു ട്രോളി ബാഗും ഫർഹാനയുടെ പാസ്‌പോർട്ടും 16,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
ചെന്നൈ എഗ്‌മോറിൽ നിന്നും ടിൻസുകിയ എക്‌സ്‌പ്രസിൽ പ്രതികൾ കയറും എന്നായിരുന്നു അർപിഎഫിന് ലഭിച്ച വിവരം. തുടർന്ന് സ്‌റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തുകയായിരുന്നു. ചെന്നൈ എഗ്‌മോർ അർപിഎഫിന് രഹസ്യവിവരം ലഭിച്ചത് ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ്. ഏഴ് മണിക്ക് പ്രതികൾ പിടിയിലായി. പിടികൂടിയ പ്രതികളെ റെയിൽവേ പോലീസ് കേരളാ പോലീസിന് കൈമാറി.
ഇന്ന് രാവിലെ ഇവിടെയെത്തിയ തിരൂർ പോലീസ്, എസ്‌ഐ പ്രമോദിന്റെ നേതൃത്വത്തിൽ പ്രതികളെ ഏറ്റുവാങ്ങി. ഇന്ന് വൈകിട്ടോടെ ഇരുവരെയും തിരൂരിൽ എത്തിക്കുമെന്നാണ് വിവരം. ചെന്നൈയിൽ വെച്ചുള്ള പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലക്കുള്ള കാരണവും കൊല നടത്തിയത് ഏങ്ങനെയെന്നും ഇവരെ കേരളത്തിലെത്തിച്ച ശേഷം ചോദ്യം ചെയ്‌ത് മനസിലാക്കും.
സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി രണ്ടു ട്രോളി ബാഗുകളിലായാണ് അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു കൊലപാതകം. സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പോലീസ് പറയുന്നത്. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ളാസ്‌റ്റിക് കവറിലാക്കി ട്രോളി ബാഗിൽ നിറച്ചു. കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരു ബാഗിൽ നിറച്ചെന്നും പോലീസ് പറയുന്നു.
അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാഗുകളിൽ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഇതുവരെ നാല് പേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഷിബിലി, ഫർഹാന, ഷുക്കൂർ, ആഷിക് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി.
Most Read: പുതിയ പാർലമെന്റ് മന്ദിരം; ഉൽഘാടകൻ പ്രധാനമന്ത്രി തന്നെ- ഹരജി തള്ളി സുപ്രീം കോടതി