ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. രാഷ്‌ട്രപതിയെ കൊണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യിപ്പിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, ഹരജി പരിഗണനയിൽ എടുത്തപ്പോൾ തന്നെ വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്‌തമാക്കുകയായിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്‌തത്. ജസ്‌റ്റിസുമാരായ ജെകെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ആർട്ടിക്കിൾ 32 പ്രകാരം ഇത്തരം ഹരജികളിൽ ഇടപെടാൻ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഹരജിക്കാരൻ ഹരജി പിൻവലിച്ചു. ഭരണഘടന അനുസരിച്ചു രാഷ്‌ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യേണ്ടതെന്ന വാദം കോടതി അംഗീകരിച്ചില്ല.
”എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹരജികൾ നൽകുന്നതെന്ന് ഞങ്ങൾക്ക് അറിയാം. ഇതൊന്നും പ്രോൽസാഹിപ്പിക്കാൻ കോടതിക്ക് ബാധ്യതയില്ല. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ പിഴയൊന്നു വിധിക്കാത്തതിനാൽ കൃതജ്‌ഞത ഉള്ളവരായിരിക്കുക”- സുപ്രീം കോടതി വ്യക്‌തമാക്കി. ഈ മാസം 28ന് ആണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം നിർവഹിക്കുക. ചടങ്ങിൽ നിന്ന് രാഷ്‌ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: വ്യാപാരിയെ കൊന്നു തള്ളിയ സംഭവം; ഒരാൾ കൂടി പിടിയിൽ