മലപ്പുറം: തിരൂരിൽ നിന്ന് കാണാതായ ഹോട്ടൽ വ്യാപാരി, ഏഴൂർ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ചെർപ്പുളശേരി സ്വദേശി ആഷിക് എന്ന ചിക്കുവാണ് പിടിയിലായത്. നേരത്തെ തമിഴ്‌നാട് പോലീസ് അറസ്‌റ്റ് ചെയ്‌ത ഫർഹാനയുടെ സുഹൃത്താണ് ആഷിക്. ഇതോടെ, കേസിൽ മൂന്ന് പേർ പോലീസ് പിടിയിലായി.
ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഫർഹാനയുടെ പ്രേരണയിലാണ് ആഷിക് കൊലപാതകത്തിന്റെ ഭാഗമായതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് പിടിയിലായ ഷിബിലി, മരിച്ച സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഒപ്പം പിടിയിലായ ഫർഹാന ഷിബിലിയുടെ പെൺസുഹൃത്താണ്.
സിദ്ദിഖിന്റെ മരണം ഹണിട്രാപ്പുമായി ബന്ധപ്പെട്ടതാണോ എന്ന സംശയവും ഉടലെടുക്കുന്നുണ്ട്. ഇതും പോലീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരും. അതിനിടെ, അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ നിന്ന് രണ്ടു ട്രോളി ബാഗുകൾ കണ്ടെത്തിയിട്ടുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിലും അരുവിയിലുമാണ് ബാഗുകൾ കണ്ടെത്തിയത്. ബാഗുകളിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തന്നെയാണോ എന്നത് പോലീസ് പരിശോധനക്ക് ശേഷമേ പറയാനാകൂ.
ചളവറ സ്വദേശിയായ ഫർഹാനയെ 23ന് രാത്രി മുതൽ കാണാനില്ലെന്ന് പറഞ്ഞു 24ന് വീട്ടുകാർ ചെർപ്പുളശേരി സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, കൊലപാതകത്തിൽ പെൺകുട്ടിയുടെ സഹോദരൻ ഷുക്കൂറിനെയും തിരൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായാണ് സൂചന. ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.
Most Read: പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും