ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്‌തത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ ഉൽഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമലംഘനം നടത്തിയെന്നാണ് ഹരജിയിൽ പറയുന്നത്.
രാഷ്‌ട്രപതിയെ കൊണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഈ മാസം 28ന് ആണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം നിർവഹിക്കുക. ചടങ്ങിൽ നിന്ന് രാഷ്‌ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പാർലമെന്റ് മന്ദിരം ഉൽഘാടനം നടക്കുന്ന ഞായറാഴ്‌ച ബദൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നേക്കും. 20 പ്രതിപക്ഷ പാർട്ടികളാണ് ഉൽഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. ബിഎസ്‌പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഞായറാഴ്‌ച ഉച്ചക്ക് 12 മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം നിശ്‌ചയിച്ചിരിക്കുന്നത്. എംപിമാർക്ക് ലോക്‌സഭാ ജനറൽ സെക്രട്ടറി ഔദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്‌സഭാ സ്‌പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉൽഘാടനം ചെയ്യുമെന്ന് കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: സാമുദായിക സംഘർഷം; സമാധാന ശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്