ഇംഫാൽ: സാമുദായിക സംഘർഷം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസം അവിടെ തങ്ങും. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അസം സന്ദർശനത്തിനിടെയാണ് മണിപ്പൂർ സന്ദർശന പ്രഖ്യാപനം. കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായിരുന്നു.
സൈന്യവും അർധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം പൂർണമായി അവസാനിച്ചിരുന്നില്ല. സ്‌ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ന്യൂ ചെക്കോണിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് മേഖലയിൽ വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു.
ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകൾക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘർഷം തലസ്‌ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചു. അതിനിടെ, അക്രമത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിലായി. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളുമായി മൂന്ന് പേരെയും പിടികൂടിയത്.
കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്‌തെയ്‌കളും തമ്മിലാണ് മണിപ്പൂരിൽ സംഘർഷം. മെയ്‌തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. കലാപത്തിൽ നിരവധി വീടുകൾ കത്തിച്ചാമ്പലായി. അമ്പതിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം.
Most Read: ആശുപത്രികളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കും; സർക്കാർ ഹൈക്കോടതിയിൽ