കൊച്ചി: ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്നും ഹൈക്കോടതിയെ അറിയിച്ചു സർക്കാർ. ആശുപത്രികളിൽ എസ്ഐഎസ്എഫിനെ (സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കുമെന്നും ആദ്യം മെഡിക്കൽ കോളേജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. പ്രത്യേക സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികൾ വഹിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോകോൾ ഡ്രാഫ്റ്റ് സർക്കാർ കോടതിയിൽ ഹാജരാക്കി.
ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരാണ് ഹരജി പരിഗണിച്ചത്. പ്രതിക്കുള്ള അവകാശങ്ങൾ പോലെത്തന്നെ ആണ് മജിസ്‌ട്രേറ്റിനും ഡോക്‌ടേഴ്‌സിനും ഉള്ള സുരക്ഷയെന്നും കോടതി നിരീക്ഷിച്ചു. ഇതുകൂടി പരിഗണിച്ചു വേണം പ്രോട്ടോകോൾ തയ്യാറാക്കേണ്ടതെന്നും കോടതി അറിയിച്ചു.
ഡോക്‌ടർമാരുടെ സംഘടനകളുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും അഭിപ്രയം തേടണമെന്നും കോടതി നിർദ്ദേശിച്ചു. പോലീസുകാരും വലിയ സമ്മർദ്ദത്തിലാണ്. അവർ കൂടി സമരം ചെയ്‌താൽ സിസ്‌റ്റം തകരും. ചിലരുടെ കുറ്റം കാരണം എല്ലാവരും ജാഗരൂകരാകേണ്ടി വരുന്നുവെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്നും ചോദിച്ചു.
Most Read: പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്നതിനെതിരെ പൊതുതാൽപര്യ ഹരജി