കോഴിക്കോട്: കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്‌ച രാവിലെ ആയിരുന്നു സംഭവം.
വെള്ളിയാഴ്‌ച രാവിലെ മാതാവ് എണ്ണ തേപ്പിച്ച ശേഷം മകനെ കുളിക്കാൻ വിടുകയായിരുന്നു. എന്നാൽ സമയം ഏറെ വൈകിയും കുട്ടി പുറത്തിറങ്ങാതായതോടെയാണ് കുളിമുറിയിൽ അവശനിലയിൽ കിടന്നിരുന്ന കുട്ടിയെ കണ്ടത്. വെള്ളിയാഴ്‌ച രാത്രി മജിസ്‌ട്രേട്ടെത്തി ചികിൽസയിൽ ഇരിക്കെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, തോർത്ത് കഴുത്തിൽ കുരുങ്ങിയത് അബന്ധത്തിൽ പറ്റിയതല്ലെന്നും സാമൂഹിക മാദ്ധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാമെന്നാണ് സാധ്യതയെന്നുമാണ് പോലീസ് സംശയിക്കുന്നത്.
പോസ്‌റ്റുമോർട്ടത്തിൽ ആത്‍മഹത്യ എന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നുമില്ല. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻസ്‌പെക്‌ടർ ബെന്നിലാലിന്റെ നേതൃത്വത്തിൽ എസ്‌ഐ അജിത് കുമാർ, സിപിഒമാരായ രാകേഷ്, മോഹൻദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Most Read: ഭീകരാക്രമണങ്ങൾ തുടരുന്നു; കശ്‌മീരിൽ കടുത്ത നിയന്ത്രണം വേണ്ടിവരും