ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ മുന്നറിയിപ്പ് നൽകി സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കശ്‌മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. കൂടാതെ ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്ന കശ്‌മീരിലെ ജനങ്ങൾക്ക് ആത്‌മധൈര്യം പകരുന്നതിന് വേണ്ടിയാണ് അമിത് ഷാ ഇപ്പോൾ അവിടെ സന്ദർശനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്‌മീരിൽ പാകിസ്‌ഥാൻ നിലവിൽ നടത്തുന്നത് നിഴൽ യുദ്ധമാണെന്നും, കശ്‌മീരിൽ സമാധാനം പുലരുന്നത് പാകിസ്‌ഥാനെ അസ്വസ്‌ഥപ്പെടുത്തുന്നു എന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ ഇതിനാലാണ് ഇപ്പോൾ ഈ ആക്രമണ പരമ്പരകൾ അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കശ്‌മീർ സന്ദർശനത്തിനെത്തിയ അമിത് ഷാ ഇന്ന് പുൽവാമ ഭീകരാക്രമണം നടന്ന ലാത് പോരയിൽ രണ്ടാം ദിന സന്ദർശനം നടത്തുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ കശ്‌മീരിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട ആളുകളുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. കൂടാതെ തീവ്രവാദ നീക്കത്തിനെതിരെ ശക്‌തമായ തിരിച്ചടി നൽകുമെന്ന് വ്യക്‌തമാക്കിയ അമിത് ഷാ, ആവശ്യമെങ്കിൽ സൈനിക വിന്യാസം കൂട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്.
Read also: കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി