പാലക്കാട്: വെള്ളച്ചാട്ടം ശക്‌തമായതിനെ തുടർന്ന് ആളിയാർ മങ്കി ഫാൾസിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയ ദുരന്തം ഒഴിവായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വെള്ളച്ചാട്ടത്തിൽ ആളുകൾ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് വെള്ളച്ചാട്ടം ശക്‌തമായത് വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ആളുകളെ ഉടൻ തന്നെ അവിടെ നിന്നും ഒഴിപ്പിച്ചു. പിന്നാലെ മരങ്ങളും പാറക്കല്ലുകളും ഉൾപ്പടെ മലവെള്ളം ആർത്തലച്ചു എത്തുകയായിരുന്നു. ഒഴുക്കിൽ ഫാൾസിൽ ഉണ്ടായിരുന്ന സുരക്ഷാവേലിയും ഒഴുകി പോയിട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന ശക്‌തമായ മഴയിൽ മലമ്പ്രദേശത്ത് ഉരുൾ പൊട്ടിയതാകാം മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. നിലവിൽ ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികൾ എത്തിയിരുന്നു.
Read also: കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും, ശനിയാഴ്‌ചയും ക്‌ളാസ്; വിദ്യാഭ്യാസ മന്ത്രി