ന്യൂഡെൽഹി: മുൻ ഉത്തർപ്രദേശ് മന്ത്രിയും, സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ചിത്രക്കൂട് ബലാൽസംഗകേസിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. മൂന്ന് പേർക്കാണ് കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഗായത്രി പ്രജാപതിയുടെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ള എന്നിവരാണ് മറ്റ് രണ്ട് പേർ.
പ്രത്യേക കോടതി ജഡ്ജി പികെ റായ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. വികാസ് വർമ്മ, രൂപേശ്വർ, അമരേന്ദ്ര സിംഗ്, ചന്ദ്രപാൽ എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
2014 മുതൽ ഗായത്രി പ്രജാപതിയും 6 കൂട്ടാളികളും ചേർന്ന് ചിത്രക്കൂട് സ്വദേശിനിയായ യുവതിയെ ബലാൽസംഗം ചെയ്‌തുവെന്നാണ് കേസ്. കൂടാതെ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെയും ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതിയുടെ പരാതിയിൽ ആദ്യം കേസെടുക്കാൻ യുപി പോലീസ് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ കോടതിയെ സമീപിച്ചാണ് യുവതി കേസെടുപ്പിച്ചത്.
Read also: മാനദണ്ഡങ്ങൾ പാലിക്കാൻ മറക്കരുത്, വാക്‌സിൻ പ്രധാനം; ആരോഗ്യവകുപ്പ്