ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് കുട്ടനാട്ടിൽ പ്രതിസന്ധികൾ സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വകുപ്പുകള്‍ തമ്മില്‍ ഏകോപനം സാധ്യമാക്കി കുട്ടനാട് പാക്കേജ് ചര്‍ച്ച ചെയ്യണമെന്നും, പരമ്പരാഗത ആധുനിക രീതിയില്‍ സമന്വയിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കണമെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
കനത്ത മഴയെ തുടർന്ന് കുട്ടനാട്ടില്‍ ഇന്നലെ വീണ്ടും മടവീണ് പുഞ്ചക്കൃഷി നശിച്ചു. 150 കർഷകർ കൃഷിയിറക്കിയ 600 ഏക്കറുള്ള കൈനകരി സി ബ്ളോക്ക് പാടശേഖരത്തിലാണ് നാശമുണ്ടായത്. ഈ ആഴ്‌ച ഇവിടെ കൊയ്യാനിരുന്നതാണ്. വേനല്‍ മഴ മാറാതെ നില്‍ക്കുമ്പോള്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്‌ച ഭീഷണിയിലാണ്.
Read also: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ വധിച്ചു