തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാമെന്ന് ഗവർണർ അറിയിച്ചതായി സമരസമിതി നേതാവും ലത്തീൻ രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഇന്ന് സമരസമിതി നടത്തിയ ചർച്ചയിലാണ് ഗവർണറുടെ ഉറപ്പുകൾ. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി നടക്കുന്ന സമരത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉറപ്പ് നല്‍കിയതായും സമര സമിതി പറഞ്ഞു. തങ്ങളുടെ പരാതികള്‍ ഗവര്‍ണര്‍ അനുഭാവ പൂര്‍വം കേട്ടെന്ന് ലത്തീന്‍ അതിരൂപതയും മാദ്ധ്യമങ്ങളെ അറിയിച്ചു.
വിഴിഞ്ഞത്തെ സമരപന്തല്‍ പൊളിക്കണമെന്ന കോടതി ഉത്തരവില്‍ ഭയമില്ലെന്നും സമര സമിതി അറിയിച്ചു. ഉച്ചക്ക് 12.15നാണ് ലത്തീന്‍ അതിരൂപത വികാരി ഫാ. യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ സമര സമിതിയിലെ മൂന്ന് പേര്‍ ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ സമയം അനുവദിച്ചതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു കൂടിക്കാഴ്‌ച.
മരസമിതി മുന്നോട്ടുവച്ച 7 ആവശ്യവും ഗവർണർ അനുഭാവപൂർവം പരിഗണിച്ചതായി യൂജിൻ പെരേര പറഞ്ഞു. ഇന്ന് ഡെൽഹിക്ക് പോകുന്ന ഗവർണർ മടങ്ങിയെത്തിയശേഷം സമരസമിതിയുമായി വീണ്ടും ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചതായും യൂജിന്‍ പെരേര അപറഞ്ഞു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഇന്ന് 37ആം ദിവസത്തിലേക്കു കടക്കുകയാണ്.
കടൽ പ്രദേശങ്ങളിൽ നടക്കുന്ന തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖ നിർമാണമെന്നാണ് സമരസമിതിയുടെ ആരോപണം. തുറമുഖ നിർമാണം നിർത്തിവച്ചു ശാസ്‌ത്രീയയമായി പഠിക്കണമെന്നാണു സമര സമിതിയുടെ പ്രധാന ആവശ്യം. വിഷയത്തിൽ സംസ്‌ഥാന സര്‍ക്കാറുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യമൊഴിച്ച് സമരക്കാരുടെ മറ്റ് ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിക്കാമെന്നാണ് സർക്കാർ പറയുന്നത്. സർക്കാർ അംഗീകരിക്കാത്ത ഈ ആവശ്യം നേടാനായാണ് സര്‍ക്കാറുമായി ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ സമര സമിതി ഇന്ന് കണ്ടത്.
Most Read: പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ജോഷി തോമസ് ഇടുക്കിയില്‍ അറസ്‌റ്റിൽ