തിരുവനന്തപുരം: റോഡിലെ തടസങ്ങൾ ഉടൻ നീക്കണമെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകുന്ന നിലയിലേക്ക് സമരം വളരുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും കോടതിയുടെ മുന്നറിയിപ്പ്. കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കുന്ന സാഹചര്യം സമരക്കാരിൽ നിന്നുണ്ടാകരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അദാനി നൽകിയ കോടതിയലക്ഷ്യ ഹരജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. സമരം കാരണം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹരജിക്കാർ ആരോപിക്കുന്നു. ഹരജിയിൽ തിങ്കളാഴ്ച വീണ്ടും വാദമുണ്ടാകും.
കഴിഞ്ഞ ദിവസം, സമരത്തിന്റെ നൂറം ദിനത്തോടനുബന്ധിച്ച് സമരക്കാർ പ്രതിഷേധം ശക്തമാക്കുകയും ബോട്ടു കത്തിക്കുകയും ചെയ്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയുള്ള സമര നടപടികളിലേക്കും പ്രദേശവാസികൾ കടന്നിരുന്നു. സമരപ്പന്തൽ പൊളിച്ചു കളയാനുള്ള ഹൈക്കോടതിയുടെ നിർദേശം തള്ളിയ സമരക്കാർ പന്തൽ നിൽക്കുന്നത് ‘സ്വകാര്യ’ ഭൂമിയിൽ ആണെന്നും അതുകൊണ്ടുതന്നെ അത് പൊളിക്കാനാകില്ലെന്നും കോടതിക്ക് വിശദീകരണം നൽകിയിരുന്നു.
സമരം പാടില്ല എന്ന് പറയാൻ കോടതിക്ക് കഴിയില്ല. എന്നാൽ, നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്കി. കോടതിയുടെ ഇടക്കാല ഉത്തരവുകൾ സർക്കാരും പോലീസും കർശനമായി നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, അക്രമ സമരം ഒന്നിനും പരിഹാരമല്ലെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി സമരവിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.
Most Read: കറൻസികളിൽ ദൈവങ്ങൾ വേണമെന്ന ആവശ്യം; ട്രോളുകളുടെ പൂരവുമായി സോഷ്യൽമീഡിയ