ന്യൂഡെൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന കോൺഗ്രസ് മുൻ എംപി സജ്‌ജൻ കുമാറിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻ എംപി ഇടക്കാല ജാമ്യം തേടിയത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട സ്‌ഥിതിയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡെൽഹിക്ക് സമീപം ഗുഡ്‌ഗാവിലെ മേദന്ത ആശുപത്രിയിൽ സ്വന്തം ചിലവിൽ ചികിൽസ തേടാൻ അനുവദിക്കണം എന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ആവശ്യത്തോട് ശക്‌തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. “അദ്ദേഹം ക്രൂരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. അദ്ദേഹത്തെ ചില വിഐപികളെ പോലെ പരിഗണിക്കണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?”- കോടതി ചോദിച്ചു.
കഴിഞ്ഞ മാസവും സജ്‌ജൻ കുമാറിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. 2018 ഡിസംബർ മുതൽ അദ്ദേഹത്തിന്റെ ശരീര ഭാരത്തിന്റെ എട്ട് മുതൽ 10 കിലോഗ്രാം വരെ നഷ്‌ടപ്പെട്ടു എന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്. സജ്‌ജൻ കുമാറിന്റെ ആരോഗ്യസ്‌ഥിതി മോശമായതിനാൽ അദ്ദേഹത്തെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.
ഇതേത്തുടർന്ന് സജ്‌ജൻ കുമാറിന്റെ ആരോഗ്യനില പരിശോധിക്കാനും സെപ്റ്റംബർ ആറിന് മുമ്പ് ഇടക്കാല ജാമ്യാപേക്ഷക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി സിബിഐക്ക് നിർദ്ദേശം നൽകിയിരുന്നു.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1984 ഒക്‌ടോബർ 31ന് സിഖുകാരായ രണ്ട് അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെ തുടർന്ന് സിഖ് വംശത്തിൽ പെട്ടവർക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങളാണ് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെടുന്നത്. തെക്കൻ ഡെൽഹിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് ഡെൽഹി ഹൈക്കോടതി സജ്‌ജൻ കുമാറിന് ജീവപര്യന്തം കഠിനതടവ് വിധിച്ചത്.
Most Read: അഫ്‌ഗാനിൽ താലിബാൻ ഇന്ന് സർക്കാർ രൂപീകരിക്കും; റിപ്പോർട്