ന്യൂ ഡെൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. “ഇത് ഒരു ചെറിയ കേസല്ല. ഞങ്ങൾക്ക് ജാമ്യം അനുവദിക്കാൻ കഴിയില്ല,”- ജാമ്യം ആവശ്യപ്പെട്ടുള്ള കുമാറിന്റെ അപേക്ഷയിൽ സുപ്രീം കോടതി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സജ്ജൻ കുമാർ ജാമ്യ ഹരജി സമർപ്പിച്ചത്.
The Court, while refusing to grant the bail, notes that the medical report of Sajjan Kumar states that his hospitalisation is not needed at this time, and therefore he should not remain in hospital. https://t.co/FVzLCNsfVP
— ANI (@ANI) September 4, 2020
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുമ്പോൾ ആശുപത്രിയിൽ തുടരേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇപ്പോൾ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതി നടപടികൾ നടത്തുന്നത്. കോടതി തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയാൽ ജീവപര്യന്തം തടവുശിക്ഷക്കെതിരായ അപ്പീൽ കേൾക്കുമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സജ്ജൻ കുമാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.
1984ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് മതവിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. തെക്കൻ ഡെൽഹിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് ഡെൽഹി ഹൈക്കോടതി സജ്ജൻകുമാറിന് ജീവപര്യന്തം കഠിനതടവ് വിധിച്ചത്.